സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലബ്രഡോറും ക്യുബെക്കും തമ്മിൽ ഒപ്പുവെക്കാൻ നിർദ്ദേശിച്ച വൻകിട ഊർജ്ജ പദ്ധതിയെ പിന്തുണയ്ക്കണമെങ്കിൽ മേഖലയ്ക്ക് ആവശ്യമായ അടിയന്തര സാമ്പത്തിക സന്നദ്ധതയും അടിസ്ഥാനസൗകര്യ വികസനവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലബ്രഡോറിലെ ഹാപ്പി വാലി-ഗൂസ് ബേ നഗരം.
ചർച്ചിൽ നദിയോട് ചേർന്നുള്ള എണ്ണായിരത്തോളം ജനസംഖ്യയുള്ള ഈ നഗരത്തിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നൂറുകണക്കിന് നിർമ്മാണ തൊഴിലാളികളുടെ വരവും ഗതാഗത തിരക്കും വർദ്ധിക്കും. അതിനാൽ ഫയർഹാൾ, ആംബുലൻസ് സൗകര്യങ്ങൾ, മ്യുണിസിപ്പൽ ഡിപ്പോ എന്നിവയ്ക്കും പാർപ്പിടം, സാമൂഹിക സേവനങ്ങൾ എന്നിവയ്ക്കുമായി സർക്കാരുകളിൽ നിന്ന് കൃത്യമായ ഉറപ്പും ഫണ്ടും വേണമെന്നാണ് നഗരഭരണകൂടത്തിന്റെ ആവശ്യം.
അതേസമയം, പ്രഖ്യാപിക്കപ്പെട്ട ഊർജ്ജ കരാറുമായി ബന്ധപ്പെട്ട് തങ്ങളുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ക്യുബെക്കിലെ Matimekush-Lac John, Uashat mak Mani-utenam എന്നീ ‘Innu’ ഗോത്രവർഗ്ഗ വിഭാഗങ്ങൾ വ്യക്തമാക്കി. തങ്ങളുടെ പങ്കാളിത്തവും സമ്മതവുമില്ലാതെ യാതൊരുവിധ കരാറും മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇരുകൂട്ടരും സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
എന്നാൽ കരാർ ചർച്ചകൾ നടക്കുമ്പോൾ ലബ്രഡോറിലെ ഇന്നു നേഷൻ തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നതിനാലാണ് അതിൽ പങ്കാളികളാകാൻ കഴിയാതിരുന്നതെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാന്റ് ചീഫ് ജോഡി ആഷിനി അറിയിച്ചു. പ്രാദേശിക ജനവിഭാഗങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്നും കരാർ തങ്ങൾക്ക് സമൃദ്ധി കൊണ്ടുവരുമെന്നുമാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലബ്രഡോർ പ്രീമിയർ ടോണി വേക്കാം, ക്യുബെക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ചിൽ ഫോൾസ് പദ്ധതി അടക്കമുള്ള നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




