മോൺട്രിയൽ: അമേരിക്ക ചുമത്തുന്ന ഉയർന്ന ഇറക്കുമതി താരിഫുകൾ പെട്ടെന്നൊന്നും അവസാനിക്കില്ലെന്നും കാനഡ ഇനി ഇത്തരം നികുതി വ്യവസ്ഥകളുമായി പൊരുത്തപ്പെട്ടു പോകേണ്ടിവരുമെന്നും ക്യുബെക്ക് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ്. മോൺട്രിയൽ കൗൺസിൽ ഓൺ ഇന്റർനാഷണൽ റിലേഷൻസ് (കോറിം) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ക്യുബെക്കിന്റെ വിദേശനയത്തെക്കുറിച്ചും വ്യാപാര പ്രതിസന്ധികളെക്കുറിച്ചും പ്രീമിയർ നിലപാട് വ്യക്തമാക്കിയത്. ലെ ദേവോർ പത്രത്തിന്റെ എഡിറ്റർ ബ്രയാൻ മൈൽസിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അവർ.
അമേരിക്കൻ ഭരണകൂടം വ്യാപാര നയങ്ങളിൽ വലിയ മാറ്റം വരുത്തിക്കഴിഞ്ഞെന്നും ഇനി നികുതിയില്ലാത്ത പഴയ രീതിയിലേക്ക് പെട്ടെന്ന് മടങ്ങിപ്പോകാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്നും സി.എ.ക്യു (CAQ) നേതാവ് കൂടിയായ ഫ്രെഷെറ്റ് ചൂണ്ടിക്കാട്ടി. താരിഫ് പൂർണമായും ഒഴിവാക്കുക അസാധ്യമാണ്, മറിച്ച് എത്ര ശതമാനം നികുതി എന്ന് തീരുമാനിക്കാനുള്ള ചർച്ചകളാണ് ഇനി നടക്കേണ്ടതെന്നും അവർ വ്യക്തമാക്കി. 2,800 കോടി ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം അർധരാത്രിയോടെ അധിക തീരുവ ഏർപ്പെടുത്താൻ മണിക്കൂറുകൾ ബാക്കിനിൽക്കെയായിരുന്നു പ്രീമിയറുടെ പ്രതികരണം.
അമേരിക്ക പുതിയ നികുതി വ്യവസ്ഥ നടപ്പിലാക്കിയാൽ അത് കാനഡയിലെ മറ്റ് മേഖലകളെക്കാൾ ക്യുബെക്കിനെയാകും കഠിനമായി ബാധിക്കുകയെന്ന ആശങ്കയും ഫ്രെഷെറ്റ് പങ്കുവെച്ചു. എന്നാൽ ഏത് സാഹചര്യത്തെയും നേരിടാൻ പ്രവിശ്യ സജ്ജമാണെന്നും ബിസിനസുകളെ സഹായിക്കാൻ കാനഡ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രത്യേക പിന്തുണാ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ തന്നെ അലുമിനിയം, സ്റ്റീൽ, മരം തുടങ്ങിയ മേഖലകളിൽ അമേരിക്കൻ ഉപരോധവും നികുതിയും കാരണം ക്യൂബെക്ക് പ്രതിസന്ധി നേരിടുന്നുണ്ട്. ചടങ്ങിൽ ക്യുബെക്കിന്റെ പുതിയ അന്താരാഷ്ട്ര നയവും പ്രീമിയർ അവതരിപ്പിച്ചു.
ക്യുബെക്കിന്റെ ആഭ്യന്തര ഭരണഘടനാ അധികാരങ്ങളുടെ തുടർച്ചയായിരിക്കണം അതിന്റെ വിദേശ ഇടപെടലുകൾ എന്ന് വ്യക്തമാക്കുന്ന ചരിത്രപരമായ ‘ഗെറിൻ-ലാജോയി ഡോക്ട്രിൻ’ തത്വങ്ങളെ വിപുലീകരിച്ചാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. ക്യുബെക്കിന്റെ സമ്പദ്‌വ്യവസ്ഥ, സുരക്ഷ, ഭാഷ, സംസ്‌കാരം എന്നിവയെ ബാധിക്കുന്ന ഏത് വിഷയത്തിലും ആഗോളതലത്തിൽ ശക്തമായി ശബ്ദമുയർത്താൻ ഇനി തങ്ങളുടെ സർക്കാരിന് സാധിക്കുമെന്ന് അവർ അവകാശപ്പെട്ടു.
Also Read : നയതന്ത്ര വഴികൾ ഉപേക്ഷിച്ച് ട്രംപ്; അംബാസഡർമാരുടെ നിലപാടുകളിൽ ലോകരാജ്യങ്ങൾക്ക് അമർഷം
അമേരിക്കയുമായുള്ള വ്യാപാര ബന്ധം നിലനിർത്തുന്നതോടൊപ്പം മറ്റ് ആഗോള വിപണികളിലേക്ക് വ്യാപാരം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി “ക്യുബെക്ക് 2026: ദി വേൾഡ് അറ്റ് ദി ബാലറ്റ് ബോക്സ്” എന്ന പരമ്പരയുടെ ഭാഗമായി കോറിമിന്റെ ക്ഷണം സ്വീകരിച്ച് സംസാരിച്ച അവസാന പ്രവിശ്യാ നേതാവാണ് ക്രിസ്റ്റീൻ ഫ്രെഷെറ്റ്. National Assembly-യിലെ അഞ്ച് പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളും ഇതിനോടകം ഈ പരിപാടിയിൽ പങ്കെടുത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





