ക്യുബെക്ക്: വരാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 2SLGBTQ+ വിഭാഗത്തിൽപ്പെട്ട സ്ഥാനാർഥികൾക്ക് നേരെ ഓൺലൈനിൽ വലിയ രീതിയിലുള്ള വിദ്വേഷ പ്രചാരണവും ഭീഷണികളും ഉയരുന്നതായി പരാതി. പ്രവിശ്യയിലുടനീളം പ്രൈഡ് ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് എല്ലാ പ്രധാന പാർട്ടികളിലെയും സ്ഥാനാർഥികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞത്. വ്യാജ പ്രചാരണങ്ങൾക്കും തെറിവിളികൾക്കും പുറമെ, ചില സ്ഥാനാർഥികൾക്ക് നേരെ ജീവന് തന്നെ ഭീഷണിയാകുന്ന സന്ദേശങ്ങളും വരുന്നുണ്ട്.
‘ക്യുബെക്ക് സൊളിഡെയർ’ പാർട്ടി പ്രസിഡന്റ് റോക്സാൻ മിലോ, ‘പാർട്ടി ക്യുബെക്വ’ സ്ഥാനാർഥിയായ ഫിലിപ്പ് ഷ്നോബ് തുടങ്ങി പ്രമുഖരായ നിരവധി നേതാക്കൾക്ക് നേരെയാണ് ആക്രമണം ശക്തമായിരിക്കുന്നത്. മുൻപ് മാധ്യമപ്രവർത്തകനായും പൊതുമേഖലയിലും ജോലി ചെയ്തപ്പോൾ അനുഭവപ്പെടാത്ത തരത്തിലുള്ള വലിയ കടന്നാക്രമണമാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ നേരിടേണ്ടി വരുന്നതെന്ന് ഫിലിപ്പ് ഷ്നോബ് പറഞ്ഞു. ഇത്തരം അധിക്ഷേപങ്ങൾ കാരണം പുതിയ ആളുകൾ, പ്രത്യേകിച്ച് സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും രാഷ്ട്രീയത്തിലേക്ക് വരാൻ മടിക്കുകയാണെന്ന് മറ്റ് നേതാക്കളും ചൂണ്ടിക്കാണിക്കുന്നു.
ഓൺലൈൻ ആക്രമണങ്ങൾ ശക്തമായതോടെ സ്ഥാനാർഥികളെ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾ നേരിടുന്ന സ്ഥാനാർഥികൾക്ക് മാനസിക പിന്തുണ നൽകാനും, സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെയും ഭീഷണികളെയും എങ്ങനെ നിയമപരമായി കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കാനും പാർട്ടികൾ പ്രത്യേക പരിശീലനങ്ങളും ഹെൽപ്പ് ലൈനുകളും ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
From comments to threats: Cyberattacks against 2SLGBTQ+ candidates in Quebec.





