ബാരി (ഒന്റാറിയോ): ഒന്റാരിയോയിലെ ബാരിയിൽ നടന്ന കേംപൻഫെസ്റ്റിന്റെ (Kempenfest) ഉദ്ഘാടന രാത്രിയിൽ 16-കാരിയായ പെൺകുട്ടിക്കുനേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി. ലേക്ക്‌ഷോർ ഡ്രൈവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബാരി പോലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, പെൺകുട്ടിയെ നിലത്തേക്ക് തള്ളിയിട്ട ശേഷം ഒരാൾ ശരീരത്തിനുമുകളിൽ കയറിയിരുന്ന് മുഖത്തും തലയിലും തുടർച്ചയായി മർദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നീട് മറ്റൊരു പെൺകുട്ടിയും ആക്രമണത്തിൽ പങ്കുചേരുന്നതും നിലത്ത് കിടന്നിരുന്ന പെൺകുട്ടിയുടെ മുഖത്തും തലയിലും അടിക്കുകയും തലയിൽ ചവിട്ടുകയും ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.
ആക്രമണത്തിനിടെ ചുറ്റും കൂടിനിന്ന നിരവധി യുവാക്കൾ സംഭവത്തിൽ ഇടപെടുന്നതിനുപകരം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചിരിക്കയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. മകൾ തിരിച്ചടിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നുവെന്ന് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അമ്മ പറയുന്നു. ബോധം നഷ്ടപ്പെട്ട ശേഷവും ആക്രമികൾ മർദനം തുടർന്നുവെന്നും, ആരും രക്ഷിക്കാൻ മുന്നോട്ടുവന്നില്ലെന്നും അവർ പറഞ്ഞു.
ഒടുവിൽ സമീപത്തുണ്ടായിരുന്ന ഏതാനും പുരുഷന്മാർ ഇടപെട്ട ശേഷമാണ് ആക്രമണം അവസാനിച്ചത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിക്ക് കൺകഷൻ (Concussion), പല്ല് ഒടിഞ്ഞത് ഉൾപ്പെടെയുള്ള പരിക്കുകളും മുഖത്തും കണ്ണിനും ഗുരുതര ക്ഷതങ്ങളുമുണ്ടായതായി കണ്ടെത്തി. ഒരു ഗ്ലാസ് ജാർ എറിഞ്ഞ സംഭവത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പെൺകുട്ടി അമ്മയോട് പറഞ്ഞത്.
എന്നാൽ അതിനേക്കാൾ ക്രൂരമായ രീതിയിലാണ് മകളെ ആക്രമിച്ചതെന്നും ഈ ശിക്ഷ കുറ്റകൃത്യത്തിനു തുല്യമല്ലെന്നും അമ്മ പ്രതികരിച്ചു. അവർക്ക് അവളെ കൊല്ലാമായിരുന്നു. ഇത്രയും പേർ നോക്കിനിൽക്കുമ്പോഴും ആരും ഇടപെട്ടില്ല. ഇന്നത്തെ സമൂഹത്തിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല, എന്നും അവർ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പരിശോധിച്ച പോലീസ് ഇത് വ്യക്തമായ ആക്രമണക്കേസാണെന്ന് വ്യക്തമാക്കി. ആക്രമണത്തിൽ പങ്കെടുത്ത രണ്ട് പെൺകുട്ടികളെയും മറ്റ് ബന്ധപ്പെട്ടവരെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബാരി പോലീസ് അറിയിച്ചു. സംഭവത്തിന് സാക്ഷികളായവരോ, മൊബൈൽ ഫോൺ, ഡാഷ്‌ക്യാം, സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമുള്ളവരോ പോലീസിനെ സമീപിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
16-year-old girl brutally beaten during Kempenfest celebrations;
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




