വാഷിംഗ്ടൺ/ഒട്ടാവ: കാനഡയിലെ കാട്ടുതീയും അതിനെത്തുടർന്ന് അമേരിക്കയിലേക്ക് പടരുന്ന കടുത്ത പുകയും തടയുന്നതിൽ കനേഡിയൻ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങൾ തള്ളി പരിസ്ഥിതി-കാലാവസ്ഥാ വിദഗ്ദ്ധർ രംഗത്തെത്തി. കാട്ടുതീ മൂലം അമേരിക്കയ്ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങളുടെ താരിഫിൽ ചേർക്കുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെയാണ് വിദഗ്ദ്ധരുടെ മറുപടി.
കാനഡയിലെ വനങ്ങളും പുൽമേടുകളും കൃത്യമായി പരിപാലിക്കാത്തതാണ് അമേരിക്കയിൽ മലിനവും ആരോഗ്യത്തിന് ഹാനികരവുമായ വായു നിറയാൻ കാരണമെന്നാണ് ട്രംപ് ആരോപിച്ചത്. വനങ്ങൾ വെട്ടിത്തെളിക്കാനും നിയന്ത്രിതമായി കത്തിക്കൽ നടത്താനും അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും അപ്രായോഗികമാണെന്ന് വാട്ടർലൂ സർവകലാശാലയിലെ ഇന്റാക്ട് സെന്റർ ഓൺ ക്ലൈമറ്റ് അഡാപ്റ്റേഷൻ മാനേജിംഗ് ഡയറക്ടർ അനാബെല ബൊനാഡ വ്യക്തമാക്കുന്നു. കാനഡയിലെ ഭൂരിഭാഗം കാട്ടുതീയും ഉണ്ടാകുന്നത് ആൾത്താമസമോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത വിദൂര വനമേഖലകളിലാണ്. ദശലക്ഷക്കണക്കിന് ഹെക്ടർ വിസ്തൃതിയുള്ള ഈ കാടുകൾ വെട്ടിത്തെളിക്കുകയോ പരിപാലിക്കുകയോ ചെയ്യുക എന്നത് സാമ്പത്തികമായും പ്രായോഗികമായും അസാധ്യമാണ്. കൂടാതെ കാനഡയിലെ വനങ്ങൾക്ക് കാട്ടുതീ എന്നത് അവയുടെ സ്വാഭാവിക നിലനിൽപ്പിന്റെയും പുനർജനിയുടെയും ഭാഗവുമാണ്.
മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സാറ സ്റ്റൈലർ ചൂണ്ടിക്കാട്ടുന്നത് കാറ്റിലൂടെ സഞ്ചരിക്കുന്ന ഇത്തരം പുകയ്ക്ക് രാഷ്ട്രീയ അതിർത്തികൾ ബാധകമല്ലെന്നാണ്. മുൻപ് അമേരിക്കയിലുണ്ടായ കാട്ടുതീയുടെ പുക കാനഡയിലേക്കും കാനഡയിലെ പുക യൂറോപ്പിലേക്ക് പോലും എത്തിയിട്ടുണ്ടെന്ന് അവർ ഓർമ്മിപ്പിക്കുന്നു. മണ്ണിലെയും പീറ്റ് ലാൻഡുകളിലെയും കടുത്ത വരൾച്ചയാണ് കാട്ടുതീയുടെ തീവ്രത കൂട്ടുന്നത്. വനങ്ങൾക്ക് തീപിടിക്കുന്നതിനേക്കാൾ കൂടുതൽ പുകയും കാർബണും പുറന്തള്ളുന്നത് കത്തുന്ന മണ്ണിൽ നിന്നാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇവിടെ വിഷയം വനപരിപാലനത്തിലെ വീഴ്ചയല്ല, മറിച്ച് ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനം തന്നെയാണ്. അതിനാൽ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നതിന് പകരം ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുക എന്ന പൊതു ലക്ഷ്യത്തിലേക്ക് ലോകരാജ്യങ്ങൾ ഒന്നിച്ചു നീങ്ങണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
Experts push back on Trump’s criticism of Canada’s wildfire response
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





