ഒട്ടാവ : കോവിഡ് കാലത്ത് നടപ്പിലാക്കിയ ഓൺലൈൻ വോട്ടെടുപ്പും വിർച്വൽ യോഗങ്ങളും അവസാനിപ്പിച്ച് ജനപ്രതിനിധികൾ നേരിട്ട് പാർലമെന്റിലെത്തണമെന്ന ആവശ്യത്തിൽ കാനഡയിൽ തർക്കം രൂക്ഷമാകുന്നു. എംപിമാർക്കായി ആവിഷ്കരിച്ച ‘ഹൈബ്രിഡ് പാർലമെന്റ്’ സംവിധാനം ആറുവർഷം പിന്നിടുമ്പോഴാണ്, ഇത് തുടരണമോ അതോ അവസാനിപ്പിക്കണമോ എന്നതിൽ പാർലമെന്റംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. എംപിമാർ തങ്ങളുടെ മൊബൈൽ ഫോണുകൾ വഴി പൊതുസ്ഥലങ്ങളിൽ നിന്നോ ചടങ്ങുകൾക്കിടയിൽ നിന്നോ പോലും വോട്ട് ചെയ്യുന്ന രീതി തുടരുന്നതിനെതിരെയാണ് ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാരെല്ലാം ഓഫീസുകളിലേക്ക് തിരികെയെത്തുമ്പോഴും ജനപ്രതിനിധികൾക്ക് മാത്രം ഈ ഇളവ് നൽകുന്നത് വൈരുധ്യമാണെന്ന് കനേഡിയൻ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ എംപ്ലോയീസ് ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ആർബിസി, ബാങ്ക് ഓഫ് മോൺട്രിയൽ തുടങ്ങിയ വൻകിട ബാങ്കുകളും പ്രവിശ്യാ സർക്കാരുകളും ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിച്ചുകഴിഞ്ഞു. ഫെഡറൽ ജീവനക്കാർക്ക് ആഴ്ചയിൽ നാലുദിവസം ഓഫീസ് ജോലി നിർബന്ധമാക്കുകയും ചെയ്തു. എന്നാൽ, മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾക്കും പാർലമെന്റ് ചുമതലകൾക്കും ഒരുപോലെ സമയം കണ്ടെത്താൻ ഹൈബ്രിഡ് രീതി ഉപകരിക്കുമെന്ന വാദവുമായി പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ പോലെയുള്ള മറ്റ് യൂണിയനുകളും രംഗത്തുണ്ട്.
പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിൽ ഇനിയും ഹൈബ്രിഡ് രീതി തുടരുന്ന ഒരേയൊരു രാജ്യം കാനഡ മാത്രമാണെന്ന് കൺസർവേറ്റീവ് എംപി മൈക്കിൾ ചോങ് ചൂണ്ടിക്കാട്ടി. ബ്രിട്ടൻ 2021-ലും അമേരിക്ക 2023-ലും ഈ രീതി അവസാനിപ്പിച്ച കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, ഹൈബ്രിഡ് പാർലമെന്റ് നിർ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു. കാറിലിരുന്നും പൊതുസ്ഥലങ്ങളിൽ നിന്നുമൊക്കെ എംപിമാർ വോട്ട് ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഗുരുതരമായ ആരോഗ്യ-കുടുംബ പ്രശ്നങ്ങളുള്ളവർക്ക് മാത്രം വിർച്വൽ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നുമാണ് ബ്ലോക്ക് ക്യുബെക്വ എംപി ഈവ്സ് പെറോണിന്റെ നിലപാട്.
അതേസമയം, വ്യക്തിപരമായ അടിയന്തര ഘട്ടങ്ങളിലും കുടുംബപരമായ ആവശ്യങ്ങൾ ഉള്ളപ്പോഴും ഈ ഫ്ലെക്സിബിലിറ്റി വലിയ ആശ്വാസമാണെന്നാണ് ലിബറൽ എംപി കോറി ഹോഗൻ അഭിപ്രായപ്പെട്ടത്. തന്റെ പിതാവ് ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന സമയത്ത് അരികിലിരുന്ന് പാർലമെന്റ് ചുമതലകൾ നിർവഹിക്കാൻ സാധിച്ചത് ഈ സംവിധാനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂണിൽ നടന്ന യുഎസ്-കാനഡ ഉച്ചകോടിക്കിടെ മന്ത്രി ഇവാൻ സോളമൻ ഫോണിലൂടെ വോട്ട് രേഖപ്പെടുത്തിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി, ഹൈബ്രിഡ് സംവിധാനം നിർത്തലാക്കുന്നതിനെച്ചൊല്ലി പാർലമെന്റിൽ ചർച്ചകൾ ശക്തമായി തുടരുകയാണ്.
Voting from homes and phones; Protest against ‘remote parliament’ method in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




