കാൽഗറി: കാനഡയുടെ ഭാഗമായി തുടരണമോ അതോ വേറെ രാജ്യമായി മാറണോ എന്ന വിഷയത്തിൽ ഒക്ടോബർ 19-ന് ആൽബർട്ട പ്രവിശ്യയിൽ റഫറണ്ടം നടക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇതിന് മുന്നോടിയായി പ്രവിശ്യയിലെ ജനങ്ങൾ ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. കാനഡയിൽ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവർ വീടുകളിൽ കാനഡയുടെ മാപ്പിൾ ലീഫ് പതാക ഉയർത്തുമ്പോൾ, വേർപിരിയണമെന്ന് പറയുന്നവർ ആൽബർട്ടയുടെ നീല പതാകയാണ് സ്ഥാപിക്കുന്നത്. ഈ തർക്കം ഇപ്പോൾ ആളുകൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങൾക്കും പൊതുപരിപാടികൾ മുടക്കുന്നതിനും വരെ കാരണമായിട്ടുണ്ട്.
ജനങ്ങളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് റഫറണ്ടം നടത്തുന്നതെന്നാണ് പ്രീമിയർ ഡാനിയൽ സ്മിത്തിന്റെ വിശദീകരണം. എന്നാൽ, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ മുന്നിൽക്കണ്ടാണ് പ്രീമിയർ ഈ വോട്ടെടുപ്പ് നടത്തുന്നതെന്ന് വിമർശകർ ആരോപിക്കുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയും ഈ നീക്കത്തെ ശക്തമായി എതിർത്തു. രാജ്യത്ത് നിന്ന് വേർപിരിയുന്നത് വലിയ അപകടമുണ്ടാക്കുമെന്നും അപ്രായോഗികമായ വാഗ്ദാനങ്ങളിൽ ജനങ്ങൾ വീഴരുതെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
വോട്ടെടുപ്പ് തീയതി അടുത്തതോടെ കടകളിലും ജോലിസ്ഥലങ്ങളിലും വരെ പതാകകളുടെ പേരിൽ തർക്കങ്ങൾ രൂക്ഷമായിട്ടുണ്ട്. ആൽബർട്ടയുടെ പതാക ഉയർത്തുന്നതിനെതിരെ കാനഡ അനുകൂലികളായ തൊഴിലാളി യൂണിയനുകൾ പരാതി നൽകി. ഭീഷണികളെ തുടർന്ന് കാൽഗറിക്ക് സമീപം നടത്താനിരുന്ന ഒരു റോഡിയോ പരേഡ് സംഘാടകർക്ക് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ഈ വിഷയത്തിൽ ജനങ്ങൾ പ്രവിശ്യ ഉടനീളം വരും ദിവസങ്ങളിൽ പ്രചാരണം ശക്തമാക്കാനാണ് സാധ്യത.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
A province or a new nation? People divided into two camps ahead of the Alberta referendum.





