ഒട്ടാവ: 2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കാനഡയിലെത്തിയ സന്ദർശകരിൽ 175 പേർ പിന്നീട് രാജ്യത്ത് അഭയാർഥി പദവിക്കായി (Asylum) അപേക്ഷ നൽകിയതായി കാനഡയുടെ കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് (IRCC) അറിയിച്ചതായി ‘സി.ടി.വി ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
ലോകകപ്പ് സന്ദർശനമാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് താൽക്കാലിക റെസിഡൻസ് അപേക്ഷകളിൽ രേഖപ്പെടുത്തി കാനഡയിലെത്തിയ 26,111 പേരിൽ നിന്നാണ് 175 പേർ പിന്നീട് അഭയാർഥി അപേക്ഷ സമർപ്പിച്ചത്. കാനഡ, അമേരിക്ക, മെക്സിക്കോ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച 5 ആഴ്ച നീണ്ടുനിന്ന ലോകകപ്പിനിടെ ടൊറന്റോയിലും വാൻകൂവറിലുമായി 13 മത്സരങ്ങളാണ് കാനഡയിൽ നടന്നത്.
“കായികതാരങ്ങൾ, പരിശീലകർ, ഒഫീഷ്യലുകൾ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ കഴിഞ്ഞതിൽ കാനഡയ്ക്ക് അഭിമാനമുണ്ട്. സന്ദർശകരായി എത്തുന്ന ചിലർ പിന്നീട് അഭയാർഥി അപേക്ഷ നൽകാറുണ്ടെങ്കിലും, ഭൂരിഭാഗം ആളുകളും വിസ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നവരാണ്,” എന്ന് ഐ.ആർ.സി.സി (IRCC) വക്താവ് അനാഹിത ബെലാഡി വ്യക്തമാക്കി.
അഭയാർഥി അപേക്ഷ നൽകിയവർ ബംഗ്ലാദേശ്, ബുറുണ്ടി, കൊളംബിയ, ഇക്വഡോർ, ഈജിപ്ത്, ഘാന, കെനിയ, നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ചൈന, സെനഗൽ എന്നീ 12 രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഘാനയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് (25 പേർ). കൊളംബിയ, ഈജിപ്ത്, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് 15 വീതം ആളുകളും അപേക്ഷ നൽകി.
കാനഡയിൽ എത്തിയ ശേഷമോ അല്ലെങ്കിൽ എൻട്രി പോർട്ടുകളിലെ കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ മുഖേനയോ ഐ.ആർ.സി.സിക്ക് മുമ്പാകെയോ ആണ് ഇത്തരം അഭയാർഥി അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അതേസമയം, 2026-ലെ ഫിഫ പുരുഷ ലോകകപ്പ് കാനഡയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ലോകകപ്പായി മാറി. കനേഡിയൻ ജനതയുടെ 77 ശതമാനവും മത്സരങ്ങൾ തൽസമയം കണ്ടതായും ശരാശരി ഒരാൾ 15 മണിക്കൂറോളം കളി കണ്ടതായും ‘കനേഡിയൻ പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
After the World Cup, 175 people applied for asylum in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





