അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ നാടുകടത്തപ്പെടുമെന്ന ഭയം മൂലം ജനങ്ങൾ ക്യൂബെക്കിലേക്ക് പലായനം ചെയ്യുന്നതായി ആക്ഷൻ കമ്മിറ്റി ഫോർ പീപ്പിൾ വിത്തൗട്ട് സ്റ്റാറ്റസിന്റെ ഫ്രാൻസ് ആന്ദ്രേ പറയുന്നു. ഏപ്രിൽ ആദ്യവാരം മാത്രം 557 അഭയാർത്ഥി അപേക്ഷകൾ സമർപ്പിക്കപ്പെട്ടു, ഇത് ജനുവരിയിലെ മൊത്തം എണ്ണത്തോട് ഏകദേശം സമാനമാണ്. അവരിൽ പലരും തങ്ങളുടെ സ്റ്റാറ്റസ് റദ്ദാക്കപ്പെടുമെന്ന് അറിയിക്കുന്ന കത്തുകൾ ലഭിച്ച ഹെയ്തിക്കാരാണ്. 2025-ലെ ആദ്യ മാസങ്ങളിൽ, വിമാനത്താവളങ്ങളിലൂടെ എത്തുന്ന കുടിയേറ്റക്കാർ കുറവായതു കൊണ്ടാണ് ആകെ അപേക്ഷകളുടെ എണ്ണം 2024-ലെ അതേ കാലത്തെക്കാൾ 53% കുറഞ്ഞത്. പക്ഷേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അപേക്ഷകളിൽ വീണ്ടും കുറച്ച് വർധനവുണ്ടായിട്ടുണ്ട്
ഈ വർഷം ഏകദേശം 1.1 മില്യൺ പേരുടെ താൽക്കാലിക സംരക്ഷിത പദവി കാലഹരണപ്പെടുകയാണ്, കൂടാതെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നടത്തുന്ന അടിച്ചമർത്തലുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സമീപദിവസങ്ങളിൽ, ക്യൂബെക് അതിർത്തി അനധികൃതമായി കടക്കുന്നതിനിടെ ഒൻപത് ഹെയ്തി കുടിയേറ്റക്കാരെ പിടികൂടുകയും അവരെ സഹായിച്ചതിന് രണ്ട് കനേഡിയൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കനേഡിയൻ രാഷ്ട്രീയ രംഗത്ത്, ലിബറൽ നേതാവ് മാർക്ക് കാർണി “സേഫ് തേർഡ് കണ്ട്രി എഗ്രിമെന്റ്” പ്രകാരം കുടിയേറ്റക്കാരെ യു.എസിലേക്ക് തിരിച്ചയക്കുന്നതിനെ പിന്തുണയ്ക്കുമ്പോൾ, കൺസർവേറ്റിവ് നേതാവ് പിയറി പൊയ്ലിവ്രെ ലിബറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങളെ വിമർശിക്കുകയും അഭയാർത്ഥി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു.



