എഡ്മന്റൺ: ആൽബർട്ട പ്രവിശ്യയിൽ ഒക്ടോബർ 19-ന് നടക്കുന്ന റഫറണ്ടത്തിൽ ജനങ്ങൾ ‘അതെ’ എന്ന് വോട്ട് രേഖപ്പെടുത്തിയാൽ, താൽക്കാലിക താമസക്കാരായ ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ ആരോഗ്യ-വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട്. പ്രീമിയർ ഡാനിയേൽ സ്മിത്ത് മുന്നോട്ടുവെച്ച 10 ചോദ്യങ്ങളിൽ അഞ്ചെണ്ണവും കുടിയേറ്റത്തെയും പുതുതായി എത്തുന്നവർക്കുള്ള സർക്കാർ സഹായങ്ങളെയും ബാധിക്കുന്നതാണ്. ഫെഡറൽ സർക്കാരിനോടുള്ള വിയോജിപ്പ് അറിയിക്കാനാണ് ഈ വോട്ടെടുപ്പ് എന്ന് പ്രവിശ്യാ സർക്കാർ പറയുമ്പോൾ, വിദേശ വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ, അഭയാർത്ഥികൾ എന്നിവരുടെ ജീവിതം ഇതുകൊണ്ട് ദുരിതത്തിലാകുമെന്നാണ് വിമർശകരുടെ വാദം.
കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാൻ പ്രവിശ്യയ്ക്ക് കൂടുതൽ അധികാരം വേണമോ എന്നാണ് വോട്ടെടുപ്പിലൂടെ ചോദിക്കുന്നത്. കാനഡ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (PR) പുറമെ പ്രവിശ്യ പ്രത്യേകമായി അംഗീകരിക്കുന്നവർക്ക് മാത്രം സർക്കാർ ആനുകൂല്യങ്ങൾ നൽകുക, സ്ഥിരതാമസമില്ലാത്തവർക്ക് സഹായ പദ്ധതികൾ നൽകുന്നതിന് മുൻപ് 12 മാസമെങ്കിലും ഇവിടെ താമസിച്ചിരിക്കണം എന്ന നിബന്ധന കൊണ്ടുവരിക, ചികിത്സയ്ക്കും പഠനത്തിനുമായി താൽക്കാലിക താമസക്കാരിൽ നിന്ന് അധിക ഫീസ് ഈടാക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ഈ നിയമങ്ങൾ പാസായാൽ ആൽബർട്ടയിലെ ജനങ്ങൾ മൂന്ന് വിഭാഗങ്ങളായി തിരിക്കപ്പെടും. ഇതോടെ, പ്രവിശ്യയുടെ പ്രത്യേക അനുമതിയില്ലാത്ത സാധാരണ താൽക്കാലിക താമസക്കാർക്ക് സൗജന്യ ചികിത്സയും വിദ്യാഭ്യാസ ആനുകൂല്യങ്ങളും പൂർണ്ണമായും നഷ്ടപ്പെടുമെന്ന് സർക്കാർ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, യുദ്ധം കാരണം പ്രത്യേക അനുമതിയിൽ ഇവിടെയെത്തിയ യുക്രൈൻ പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് ഈ പുതിയ മാറ്റങ്ങൾ ബാധകമാകുമോ എന്ന കാര്യത്തിൽ ആൽബർട്ട സർക്കാർ ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. അഭയാർത്ഥികളുടെ ചികിത്സാ സഹായം ഫെഡറൽ സർക്കാരിന്റെ ചുമതലയായതിനാൽ അത് തടയാൻ പ്രവിശ്യയ്ക്ക് കഴിയില്ലെങ്കിലും, മറ്റ് കുടിയേറ്റക്കാർക്കിടയിൽ വലിയ ആശങ്കയുണ്ട്. കൃത്യമായ വിവരങ്ങൾ നൽകാതെ ചോദ്യങ്ങൾ അവതരിപ്പിച്ചത് രാഷ്ട്രീയ ലാഭത്തിനാണെന്നും വോട്ടെടുപ്പ് കഴിഞ്ഞാൽ സർക്കാരിന് തോന്നിയതുപോലെ കാര്യങ്ങൾ ചെയ്യാനാണ് ഈ നീക്കമെന്നും കുടിയേറ്റ അഭിഭാഷകർ കുറ്റപ്പെടുത്തി. ഒക്ടോബർ 19-ലെ വോട്ടെടുപ്പിന് മുൻപ് ഈ തീരുമാനങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ കൃത്യമായി വിശദീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Alberta Referendum: What would immigrants lose if the vote is in favor?






