പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ വിവിധ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യാപകമായ വ്യോമാക്രമണം. മേഖലയിൽ നിലനിന്നിരുന്ന വെടിനിർത്തൽ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അതിശക്തമായ ഈ സൈനിക നടപടി ഉണ്ടായത്. അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ തുടർച്ചയായി നടത്തിയ ആക്രമണങ്ങൾക്കുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്നും, കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ, അതീവ സുരക്ഷാ പ്രാധാന്യമുള്ള തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഒപ്പം ഖേഷം ദ്വീപുകൾ എന്നിവിടങ്ങളിലും അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബവർഷം നടത്തി. തുറമുഖങ്ങളിലെ സൈനിക താവളങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ , തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ കൃത്യമായി ലക്ഷ്യം വെച്ചായിരുന്നു യുഎസ് ആക്രമണമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യോമാക്രമണത്തെ തുടർന്ന് ഈ മേഖലകളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഹോർമുസ് കടലിടുക്കിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് ഗൾഫ് മേഖലയിൽ ഇറാൻ പൂർണ്ണമായും ഒറ്റപ്പെടുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ സജീവമായിരിക്കെ, സൗദി അറേബ്യയുടെയും ഖത്തറിന്റെയും വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതാണ് ഗൾഫ് രാജ്യങ്ങളെ കടുത്ത രോഷത്തിലാക്കിയത്.
വെടിനിർത്തൽ യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്ന ഖത്തറിന്റെ ‘അൽ റകായത്’, ഇറാനുമായി നയതന്ത്ര-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ആത്മാർത്ഥമായി ശ്രമിച്ച സൗദി അറേബ്യയുടെ ‘അൽ വിദ്-യാൻ’ എന്നീ കപ്പലുകളാണ് ഇറാൻ പുതുതായി ആക്രമിച്ചത്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങിലേക്ക് വരെ വിദേശകാര്യ സഹമന്ത്രിയെ അയച്ച് സൗദി കാട്ടിയ സൗഹൃദ നിലപാടുകളെ അമ്പരപ്പിക്കുന്നതായിരുന്നു ഇറാന്റെ ഈ നീക്കം.
ഇറാന്റെ ഈ പുതിയ പ്രകോപനത്തോടെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസി ഇറാനെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെയുണ്ടായ മുൻ ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ജിസിസി നിലപാട് കടുപ്പിച്ചത്. സമാധാന ധാരണയിലൂടെ നേടിയെടുത്ത പുരോഗതികൾ നിലനിർത്തണമെന്ന് ഖത്തർ ആവശ്യപ്പെട്ടപ്പോൾ, നിലവിലുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും പൂർണ്ണ ഉത്തരവാദി ഇറാൻ മാത്രമായിരിക്കുമെന്ന് സൗദി അറേബ്യ കടുത്ത മുന്നറിയിപ്പ് നൽകി. സാധാരണഗതിയിൽ ഇറാ നിലപാടുകളോട് മൃദുസമീപനം സ്വീകരിക്കാറുള്ള യുഎഇയും ഒമാനും വരെ ഇന്ന് ഇറാനെ പൂർണ്ണമായി തള്ളിപ്പറഞ്ഞു. ഗൾഫ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വ്യാപാരത്തിലൂടെ ഇറാന് ലഭിക്കേണ്ടിയിരുന്ന വലിയ തോതിലുള്ള സാമ്പത്തിക ഫണ്ടുകൾ ഇതോടെ ഇല്ലാതാകുമെന്നതിനാൽ, ഇറാൻ വരും ദിവസങ്ങളിൽ കടുത്ത സാമ്പത്തിക-നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.
Tensions flare up again in the Strait of Hormuz: US conducts massive airstrikes in Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





