കുവൈത്ത് : ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾക്ക് പിന്നാലെ യുഎസും ഇറാനും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങി. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.
ബഹ്റൈനിലെ യുഎസിന്റെ ഫിഫ്ത് നേവൽ ഡിസ്ട്രിക്റ്റ്, കുവൈത്തിലെ അലി അൽ സാലം എയർ ബേസ് എന്നീ തന്ത്രപ്രധാന യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് സംയുക്ത മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് സ്ഥിരീകരിച്ചു. തങ്ങളുടെ സൈനിക നീക്കത്തിന് തടസ്സം നിൽക്കാൻ ശ്രമിച്ച യുഎസിന്റെ അത്യാധുനിക ‘MQ-9’ റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. യുഎസ് നേരത്തെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഈ തകർപ്പൻ നീക്കമെന്ന് ഇറാൻ വ്യക്തമാക്കി.
നേരത്തെ ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പകരമായാണ് യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതോടൊപ്പം ഇറാനിൽ നിന്നുള്ള എണ്ണ വിൽപ്പനയ്ക്കുള്ള അനുമതി യുഎസ് റദ്ദാക്കുകയും ചെയ്തു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ കേന്ദ്രങ്ങൾ, ആന്റി-ഷിപ്പ് ക്രൂസ് മിസൈൽ താവളങ്ങൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ 60-ലധികം ചെറുബോട്ടുകളും തകർത്തവയിൽ ഉൾപ്പെടുന്നു. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ്, ഖേഷ്ം ഐലൻഡ്, തീരദേശ നഗരങ്ങളായ സിരിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിരിക്കിലെ വാണിജ്യ തുറമുഖത്ത് പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനവും നഗ്നമായ അധിനിവേശവുമാണെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് കുറ്റപ്പെടുത്തി. ‘ഭീഷണിപ്പെടുത്തലിന്റെയും ചൂഷണത്തിന്റെയും കാലം കഴിഞ്ഞു, ഞങ്ങൾ കീഴടങ്ങില്ല’ എന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. കഴിഞ്ഞ മാസം യുഎസും ഇറാനും ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ ഇതോടെ പൂർണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. മേഖലയിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഇറാന്റെ നടപടികൾക്ക് വലിയ വില നൽകേണ്ടി വരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യൻ മേഖല വൻ യുദ്ധ പ്രതിസന്ധിയിലാണ്.
West Asia on the brink of war again; air raid sirens in Bahrain and Kuwait
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





