കാൽഗറി: മൗണ്ട് റോയൽ സർവകലാശാലയിൽ (MRU) നടന്ന സൈബർ ആക്രമണത്തിൽ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നതായി സ്ഥിരീകരണം. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ സർവകലാശാലയുടെ ഫയൽ സ്റ്റോറേജ് സംവിധാനമായ ‘എച്ച് ഡ്രൈവ്’ (H drive) ഹാക്കർമാർ കൈക്കലാക്കുകയായിരുന്നു. സർവകലാശാലയിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക ഫോൾഡറുകളിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ഹാക്കർമാർ കവർന്നത്. വിവരങ്ങൾ കൈക്കലാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി ഇവർ ഡ്രൈവിലെ ഫയലുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റൽ ഡാറ്റകൾ സൂക്ഷിച്ചിരുന്ന ‘ജെ ഡ്രൈവ്’ ഹാക്കർമാർ നശിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ വിവരങ്ങൾ ചോർത്തുകയോ പകർത്തുകയോ ചെയ്തതിന് തെളിവുകളില്ലെന്ന് അധികൃതർ അറിയിച്ചു. നഷ്ടപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ, വിവരങ്ങൾ പൂർണ്ണമായി തിരിച്ചെടുക്കാൻ സാധിക്കുമോ എന്നത് വ്യക്തമല്ല.
ബാധിക്കപ്പെട്ട വ്യക്തികളെ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ സർവകലാശാല നേരിട്ട് വിവരം അറിയിക്കും. നിലവിലെ എല്ലാ ജീവനക്കാർക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജോലി ചെയ്തിരുന്നവർക്കും രണ്ട് വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ്, ഐഡന്റിറ്റി തെഫ്റ്റ് പ്രൊട്ടക്ഷൻ സേവനങ്ങൾ നൽകുമെന്ന് സർവകലാശാല അറിയിച്ചു. ഈ സംഭവത്തെക്കുറിച്ച് ആൽബെർട്ട ഇൻഫർമേഷൻ ആൻഡ് പ്രൈവസി കമ്മീഷണറെയും നിയമപാലകരെയും വിവരം അറിയിച്ചിട്ടുണ്ട്.
MRU says employee, student data compromised in cyberattack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





