ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള നയതന്ത്ര-സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യയിൽ ഊഷ്മള സ്വീകരണം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് ഇന്തോനേഷ്യയുടെ ഏറ്റവും പരമോന്നത സിവിലിയൻ ബഹുമതിയായ ‘സ്റ്റാർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ’ (ബിന്താങ് അധിപൂർണ) പുരസ്കാരം പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഈ ആദരം കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി ജക്കാർത്തയിലെ ഇസ്താന മെർദേക്ക കൊട്ടാരത്തിൽ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കാൻ നിർണായക ധാരണയായി. നിലവിൽ ഇന്ത്യ നൽകിവരുന്ന ബ്രഹ്മോസ് മിസൈലുകൾക്ക് പുറമെ, ഇന്ത്യയുടെ അത്യാധുനിക ആകാശത്തുനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന ‘ആസ്ട്ര’ മിസൈലുകൾ കൂടി വാങ്ങാൻ ഇന്തോനേഷ്യ തീരുമാനിച്ചു. ഇതിന് പുറമെ ഇരുരാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾ സമുദ്ര സുരക്ഷയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാനും, അവശ്യ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ഇന്തോനേഷ്യയിൽ നിക്ഷേപം നടത്താനും ഇന്ത്യ സന്നദ്ധത അറിയിച്ചു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ വിദ്യാഭ്യാസ മേഖലയ്ക്കും വലിയ പ്രാധാന്യമാണ് ലഭിച്ചത്. ഇന്ത്യയുടെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ ഇന്തോനേഷ്യയിൽ ആരംഭിക്കാൻ ഇരുനേതാക്കളും തമ്മിൽ ധാരണയിലെത്തി. ഐഐഎം ബംഗളൂരുവിന്റെ പുതിയ ക്യാമ്പസ് ഇന്തോനേഷ്യയിൽ തുറക്കുന്നതോടൊപ്പം ഒരു ഐഐടി ക്യാമ്പസും അവിടെ പ്രവർത്തനമാരംഭിക്കും. ഇത് ഇരുരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ രീതിയിലുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയുമായി നടത്തിയ ചർച്ചയിൽ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും പലസ്തീൻ വിഷയവും കടന്നുവന്നു. പലസ്തീൻ പ്രശ്നത്തിൽ സമാധാനപരമായ ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കി. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി, അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണ പരിപാടിയിലും പങ്കാളിയാകും. തുടർന്ന് യുനെസ്കോ പൈതൃക പട്ടികയിലുള്ള പുരാതന ഹിന്ദു ക്ഷേത്രമായ പ്രംബാനൻ സന്ദർശിച്ച ശേഷം മൂന്ന് രാജ്യങ്ങളുടെ നയതന്ത്ര സന്ദർശനത്തിന്റെ അടുത്ത ഘട്ടമായി മോദി നാളെ ഓസ്ട്രേലിയയിലേക്ക് തിരിക്കും.
Prime Minister receives warm welcome in Indonesia; President Prabowo Subianto presents highest award
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





