ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട ഫെബ്രുവരി 28ലെ ഇസ്രയേൽ-യുഎസ് സംയുക്ത വ്യോമാക്രമണത്തിൽ, അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്തബ ഖമനയിയുടെ ഭാര്യ സഹ്‌റ ഹദാദ് ആദെലും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ആക്രമണം നടന്ന് മാസങ്ങൾക്ക് ശേഷം, ജൂലൈ ഒന്നിനാണ് സഹ്‌റയുടെ സംസ്കാര ചടങ്ങുകൾ ടെഹ്‌റാനിൽ നടന്നത്. കടുത്ത സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ നിലവിലെ പരമോന്നത നേതാവായ മൊജ്തബ ഖമനയി സ്വന്തം ഭാര്യയുടെ സംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെഹ്‌റാനിലെ ഫറാങ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ സഹ്‌റയുടെ പിതാവും മുൻ പാർലമെന്റ് സ്പീക്കറുമായ ഖോലം അലി ഹദാദ് ആദെൽ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
1979-ൽ ജനിച്ച സഹ്‌റ ഹദാദ് ആദെൽ ഫറാങ് ഗേൾസ് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 1999-ലായിരുന്നു മൊജ്തബ ഖമനയിയുമായുള്ള ഇവരുടെ വിവാഹം. മുഹമ്മദ് അമീൻ, ഫാത്തിമ സാദത്ത്, മുഹമ്മദ് ബാഗർ എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ഫെബ്രുവരി 28-ന് നടന്ന ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കുടുംബത്തിന് കനത്ത ആഘാതമാണ് നേരിട്ടത്. മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്കും സഹ്‌റയ്ക്കും പുറമേ, ഖമനയിയുടെ ഭാര്യ, മകൾ, മകളുടെ ഭർത്താവ്, പേരക്കുട്ടി എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ജനങ്ങളാണ് ടെഹ്റാനിലെ പ്രാർത്ഥനാ ഹാളിലേക്ക് ഇപ്പോഴും ഒഴുകിയെത്തുന്നത്. എന്നാൽ, ഖമനയിയുടെ സംസ്കാര ചടങ്ങുകളിൽ അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുന്നത് തടയാൻ അമേരിക്ക കടുത്ത നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. ചടങ്ങിൽ പങ്കെടുത്താൽ സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 13 ഓളം രാഷ്ട്രങ്ങൾ പിന്മാറിയതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കയുടെ ഭീഷണിയെ തുടർന്ന് മൂന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ, ചില അറബ്-ഗൾഫ്, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നതായാണ് വിവരം. എന്നാൽ ഈ നയതന്ത്ര പ്രതിസന്ധികൾക്കിടയിലും നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ ടെഹ്റാനിൽ നടന്ന പൊതുദർശന ചടങ്ങുകളിൽ പങ്കെടുത്തതായി ഇറാൻ ഭരണകൂടം അവകാശപ്പെട്ടു. മേഖലയിൽ ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ സങ്കീർണ്ണമാകുമെന്നാണ് ഈ സംഭവവികാസങ്ങൾ നൽകുന്ന സൂചന.
Mojtaba Khamenei’s Wife Killed in Israel-US Strike
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





