തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടരും. പ്രതിസന്ധി പരിഹരിക്കാനായി കൂടുതൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. കാലവർഷത്തിൽ ഉണ്ടായ കടുത്ത കുറവ് മൂലം കെഎസ്ഇബിയുടെ ഡാമുകളിൽ നിലവിൽ സംഭരണശേഷിയുടെ 20.89 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനം ആയിരുന്നു. വരും ദിവസങ്ങളിൽ മഴ കനത്തില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യം മറികടക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉത്തരവിലൂടെ അനുവാദം നൽകിയത്. മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് സമയത്തെ ആവശ്യകതയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും ജനങ്ങൾ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനാൽ രാത്രികാല ഉപഭോഗം കുതിച്ചുയരുന്നതായാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
അതേസമയം, അപ്രഖ്യാപിത പവർകട്ടിനെതിരെ വ്യാപക വിമർശനമുയരുന്ന പശ്ചാത്തലത്തിൽ, ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരമറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ നിർദേശിച്ചു. ഇതിനൊപ്പം പവർ എക്സ്ചേഞ്ചുകളിൽ നിന്നടക്കം കെഎസ്ഇബി വാങ്ങിയ വൈദ്യുതിയുടെ പൂർണ്ണമായ വിവരങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സമർപ്പിക്കാത്തതിൽ കമ്മീഷൻ ബോർഡിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക്, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി അടിയന്തരമായി ശ്രമിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
If it doesn’t rain, we will be in darkness; KSEB to buy electricity at a higher price
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





