സെന്റ് ജോൺസ്: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ കാനഡയുടെ പ്രമുഖ എണ്ണ ഉൽപ്പാദന പ്ലാറ്റ്ഫോമായ ‘ഹൈബർനിയ’യിൽ അടുത്തിടെയുണ്ടായ ഇന്ധനച്ചോർച്ചയും വാതക ചോർച്ചയും വൻ ദുരന്തത്തിന് വഴിവെക്കുമായിരുന്നെന്ന് റിപ്പോർട്ട്. പ്ലാറ്റ്ഫോമിൽ വൻ തീപിടുത്തത്തിനും സ്ഫോടനത്തിനും, അതുവഴി ജീവനക്കാർക്ക് ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ടായിരുന്ന സാഹചര്യമാണ് ഒഴിവായതെന്ന് മേഖലയിലെ ഊർജ്ജ സുരക്ഷാ മേൽനോട്ട ഏജൻസിയായ ‘കാനഡ-ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഓഫ്ഷോർ എനർജി റെഗുലേറ്റർ’ വ്യക്തമാക്കി.
മേയ് 12-നായിരുന്നു പ്ലാറ്റ്ഫോമിൽ അപകടകരമായ രീതിയിൽ ഇന്ധനച്ചോർച്ച കണ്ടെത്തിയത്. എന്നാൽ ചോർന്ന 1,600 ലിറ്റർ അസംസ്കൃത എണ്ണ കടലിലേക്ക് പടരാതെ പ്ലാറ്റ്ഫോമിൽ തന്നെ നിയന്ത്രിക്കാൻ സാധിച്ചതിനാൽ വൻ പരിസ്ഥിതി മലിനീകരണം ഒഴിവായി. മേയ് 12-ന് രാവിലെ പതിനൊന്ന് മണിയോടെ ടാങ്കറിലേക്ക് എണ്ണ പമ്പ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് പ്ലാറ്റ്ഫോമിന്റെ യൂട്ടിലിറ്റി ഷാഫ്റ്റിൽ നിന്ന് അസ്വാഭാവികമായ ശബ്ദം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ലഡ്ജ് പമ്പിലെ ഡ്രെയിനേജ് സംവിധാനം തകരാറിലായതായി കണ്ടെത്തുകയും ഇതിലൂടെ അസംസ്കൃത എണ്ണ പുറത്തേക്ക് ഒഴുക്കുകയുമായിരുന്നു.
ഈ സമയത്ത് തന്നെ പ്ലാറ്റ്ഫോമിൽ വാതക സാന്നിധ്യവും കണ്ടെത്തി. ഇത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ തകരാറിലായ പമ്പിന്റെ മാനുവൽ വാൽവ് അടിയന്തരമായി അടച്ചതിനെത്തുടർന്നാണ് എണ്ണ പുറത്തേക്ക് ഒഴുക്കുന്നത് പൂർണ്ണമായി തടയാനായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സെന്റ് ജോൺസിന് കിഴക്ക് ഏകദേശം 315 കിലോമീറ്റർ അകലെ സമുദ്രമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുകാരായ ‘ഹൈബർനിയ മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കമ്പനി’യോട് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് റെഗുലേറ്ററി ബോഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണവും, അടിയന്തര സാഹചര്യത്തിൽ കമ്പനി സ്വീകരിച്ച സുരക്ഷാ നടപടികളും വിശദമായി വിലയിരുത്താനാണ് ഏജൻസിയുടെ തീരുമാനം. കമ്പനി ഇതിനോടകം തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ച് പ്രാഥമിക വിവരങ്ങൾ റെഗുലേറ്റർക്ക് കൈമാറിയിട്ടുണ്ട്. 1997 നവംബറിൽ പ്രവർത്തനം ആരംഭിച്ച ഹൈബർനിയ, കാനഡയുടെ കിഴക്കൻ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട നാല് എണ്ണ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്.
ഇതാദ്യമായല്ല ഹൈബർനിയ പ്ലാറ്റ്ഫോമിൽ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത്. 2017-ന് ശേഷം ഇന്ധനച്ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് കമ്പനിക്ക് വൻ തുക പിഴ ഒടുക്കേണ്ടി വന്നിട്ടുള്ളത്. 2019 ജൂലൈയിൽ 12,000 ലിറ്റർ എണ്ണ കടലിലേക്ക് ഒഴുക്കിയ സംഭവത്തിൽ 2023 ഓഗസ്റ്റിൽ കമ്പനിക്ക് നാല് ലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു. സമാനമായി 2019 ഓഗസ്റ്റിലുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് 2,200 ലിറ്റർ ഇന്ധനമിശ്രിതം കടലിൽ കലർന്നതിന് 2022 ഏപ്രിലിൽ 28,000 ഡോളറും കമ്പനി പിഴയൊടുക്കി.
ഇതിനുപുറമെ, 2013-ൽ ചോർച്ച കണ്ടെത്തിയിട്ടും പ്രവർത്തനം തുടർന്നതിന് 2017 ഒക്ടോബറിൽ ഭീമമായ തുക പരിസ്ഥിതി നാശനഷ്ട ഫണ്ടിലേക്ക് നൽകാനും കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ, പ്ലാറ്റ്ഫോമിന്റെ ആയുസ്സ് പുതിയ നിക്ഷേപങ്ങളിലൂടെ ഇനിയും വർദ്ധിപ്പിക്കാൻ ആലോചിക്കുന്നതിനിടെയുണ്ടായ പുതിയ സുരക്ഷാ വീഴ്ച ഗൗരവത്തോടെയാണ് രാജ്യാന്തര ഊർജ്ജ മേഖല ഉറ്റുനോക്കുന്നത്.
Leak on Hibernia oil platform; Major disaster narrowly averted in Atlantic, alert issued
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





