ന്യൂഡൽഹി: അമേരിക്കൻ ഐടി കമ്പനികളെ നികുതി ഉപയോഗിച്ച് പൂട്ടാൻ നോക്കുന്ന രാജ്യങ്ങൾക്ക് പണികൊടുക്കാൻ ഒരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ കമ്പനികൾക്ക് നികുതി ചുമത്തിയാൽ ആ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 100% അധിക താരിഫ് ഈടാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് നികുതി പരിഷ്കരണങ്ങളുമായി മുന്നോട്ട് പോകുന്ന യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയാണ് അമേരിക്കയുടെ ഈ പുതിയ നീക്കം. ഇത്തരം നികുതികൾ നടപ്പിലാക്കിയാൽ ആ രാജ്യങ്ങളുമായി നിലവിലുള്ള എല്ലാ വ്യാപാര കരാറുകളും അസാധുവാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ പലതും നിലവിൽ അമേരിക്കൻ കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി കൊണ്ടുവരാൻ ചർച്ചകൾ നടത്തുന്നുണ്ട്. ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ വലിയ കമ്പനികളിൽ നിന്ന് നികുതി ഈടാക്കുകയാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ, തങ്ങളുടെ കമ്പനികളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.
നേരത്തെ, ഫ്രാൻസ് ഇത്തരത്തിൽ ഡിജിറ്റൽ നികുതി ഏർപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഫ്രഞ്ച് വൈനുകൾക്ക് 100 ശതമാനം നികുതി ചുമത്തുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ജി-7 ഉച്ചകോടിക്ക് മുൻപായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ തീരുമാനത്തിൽ നിന്ന് താൽക്കാലികമായി പിന്മാറുകയും ചെയ്തു. 2019 മുതൽ ഫ്രാൻസ് ആഗോളതലത്തിൽ വലിയ വരുമാനമുള്ള ഡിജിറ്റൽ കമ്പനികൾക്ക് 3 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ പുതിയ വ്യാപാര യുദ്ധങ്ങൾക്ക് വഴിതുറക്കാവുന്നതാണ് അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Trump warns of 100% tariffs on European countries if US tech companies are hit






