ഓട്ടവ: ലോകത്തെ നടുക്കിയ എയർ ഇന്ത്യ വിമാന ദുരന്തത്തിന് പിന്നിൽ കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഖാലിസ്താൻ ഭീകരരാണെന്ന് 40 വർഷങ്ങൾക്ക് ശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് കനേഡിയൻ സുരക്ഷാ ഏജൻസികൾ. 329 പേരുടെ ജീവനെടുത്ത, ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിമാനാക്രമണം ഖാലിസ്താൻ തീവ്രവാദികൾ ആസൂത്രണം ചെയ്തതാണെന്ന ഇന്ത്യയുടെ ദീർഘകാലത്തെ വാദമാണ് ഇതോടെ കാനഡ പൂർണ്ണമായും ശരിവെച്ചിരിക്കുന്നത്.
കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) ആണ് തങ്ങളുടെ ഔദ്യോഗിക രേഖകളിൽ ഇതാദ്യമായി ഖാലിസ്താൻ ഭീകരരുടെ പങ്ക് പരസ്യമായി സമ്മതിച്ചിരിക്കുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമാണിതെന്നും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണിതെന്നും കനേഡിയൻ സുരക്ഷാ ഏജൻസി വ്യക്തമാക്കി.
1985 ജൂൺ 23-നായിരുന്നു കാനഡയിലെ ടൊറന്റോയിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന ‘എംപറർ കനിഷ്ക’ എന്ന ബോയിംഗ് 747 എയർ ഇന്ത്യ വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് ഭീകരർ ബോംബ് വെച്ച് തകർത്തത്. നിരോധിക്കപ്പെട്ട ഖാലിസ്താൻ ഭീകര സംഘടനയായ ‘ബബ്ബർ ഖൽസ’യിലെ അംഗങ്ങൾ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് ബോംബ് ഒളിപ്പിച്ചു വെക്കുകയായിരുന്നു. വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങാൻ 45 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് വായുവിൽ വെച്ച് പൊട്ടിത്തെറിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാരും ജീവനക്കാരും ദുരന്തത്തിൽ കൊല്ലപ്പെട്ടെങ്കിലും അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് 131 മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്താനായത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാരായിരുന്നു.
ഭീകരവാദത്തിനെതിരെ കാനഡ ശക്തമായി നിലകൊള്ളുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 1984-ൽ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ സൈനിക നടപടിക്കുള്ള പ്രതികാരമായാണ് ഭീകരർ ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തൽ. എന്നാൽ അക്കാലത്ത് ഈ ദുരന്തത്തെ കേവലം ഒരു ‘ഇന്ത്യൻ പ്രശ്നം’ എന്ന രീതിയിലാണ് കനേഡിയൻ അധികൃതർ കണ്ടിരുന്നത്.
അന്വേഷണത്തിൽ കനേഡിയൻ ഏജൻസികൾക്ക് വരുത്തിയ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് 2010-ൽ റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് ജോൺ മേജറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് 2010 ജൂൺ 23-ന് അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ഇരകളുടെ കുടുംബങ്ങളോട് ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു. കാനഡയിൽ ജൂൺ 23 ഭീകരവാദ ഇരകളുടെ ദേശീയ അനുസ്മരണ ദിനമായാണ് ആചരിക്കുന്നത്.
നയതന്ത്ര തലത്തിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നിർണ്ണായകമായ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 2023-ൽ ഖാലിസ്താൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
എന്നാൽ 2025 മാർച്ചിൽ മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ നയതന്ത്ര ബന്ധങ്ങൾ അതിവേഗം പുനഃസ്ഥാപിക്കപ്പെട്ടു വരികയാണ്. ജനാധിപത്യ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് ഇന്ത്യക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഖാലിസ്താൻ ഭീകരർക്ക് കാനഡ സുരക്ഷിത താവളമൊരുക്കരുതെന്ന ഇന്ത്യയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ കരുത്തുപകരുന്നതാണ് കാനഡയുടെ ഇപ്പോഴത്തെ ഈ ഔദ്യോഗിക സ്ഥിരീകരണം.
Kanishka plane was shot down by Khalistan terrorists; Canada's crucial revelation ends 40 years of lies
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





