കാരക്കാസ്: വെനസ്വേലയിൽ ശക്തമായ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത പ്രകമ്പനമാണ് ഉണ്ടായത്. പ്രാദേശിക സമയം വൈകീട്ട് ആറ് മണിയോടെയാണ് ആദ്യ ഭൂചലനമുണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് പ്രകാരം മൊറേണിന് സമീപം മോണ്ടാൽബണിനടുത്തായിരുന്നു 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ സെക്കൻഡുകൾക്കകം മൊറേണിന് 16 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് പ്രഭവകേന്ദ്രമായി 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനവുമുണ്ടായി. അയൽരാജ്യമായ കൊളംബിയയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വൻ നാശനഷ്ടമാണ് വിതച്ചത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി കെട്ടിടങ്ങൾ തകരുകയും പലതിനും ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഭൂകമ്പത്തെ തുടർന്ന് നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. വൻ നാശനഷ്ടമാണ് ഉണ്ടായതെന്നും നിലവിൽ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കരീബിയൻ മേഖലയിൽ വൻ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെനസ്വേലയ്ക്ക് പുറമെ സമീപ ദ്വീപുകളായ അരൂബ, ബോണെയർ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും സുനാമി ജാഗ്രതാ നിർദ്ദേശമുള്ളത്. ഇതിന് പുറമെ പ്യൂർട്ടോ റിക്കോ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിലുള്ളവർക്കും യുഎസ് ഏജൻസികൾ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ഉള്ളവരോട് സുരക്ഷിതമായ ഉയർന്ന ഇടങ്ങളിലേക്ക് മാറാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം.
Massive earthquake hits Venezuela; 7.5 magnitude recorded, extensive damage
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





