ഒട്ടാവ : ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും സമാധാന ചർച്ചകളിലേക്ക് കടന്നതോടെ ആഗോളതലത്തിൽ ഇന്ധനവിലയിൽ വ്യതിയാനങ്ങൾ തുടരുകയാണെന്ന് റിപ്പോർട്ട്. കാനഡയിലെ വിവിധ നഗരങ്ങളിൽ ഒരവസരത്തിൽ ലിറ്ററിന് 2.30 ഡോളറിന് മുകളിൽ വിറ്റിരുന്ന ഡീസൽ വില നിലവിൽ 2 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴും ഉയർന്ന നിരക്കിലാണ്. വിനോദസഞ്ചാരം, നിർമ്മാണ മേഖലകൾ സജീവമാകുന്ന വേനൽക്കാലത്ത് ഡീസൽ ഉപഭോഗം ഇനിയും വർദ്ധിക്കുമെന്നും ആഗോള വിപണിയിലെ വിതരണത്തിലും ആവശ്യകതയിലും മാറ്റമുണ്ടാകുന്നതുവരെ വില ഉയർന്ന നിലയിൽ തുടരുമെന്നുമാണ് വിലയിരുത്തൽ.
പെട്രോളിന്മേൽ ഒഴിവാക്കിയ ഫെഡറൽ എക്സൈസ് നികുതി 10 സെൻ്റും ഡീസലിന്മേൽ ഒഴിവാക്കിയത് 4 സെൻ്റും മാത്രമായതിനാലാണ് ഡീസൽ വിലയിൽ കുറവ് പ്രകടമാകാത്തതെന്ന് കനേഡിയൻ ഫ്യുവൽസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കരോൾ മൊൺട്രൂയിൽ വ്യക്തമാക്കി. ഡീസൽ ഉൽപ്പന്നങ്ങൾക്കുള്ള ശക്തമായ ആവശ്യകതയാണ് ഈ ഉയർന്ന നിരക്കിന് നേരിട്ടുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീസൽ വിലയിലുണ്ടായ വർദ്ധനവ് ട്രക്കിംഗ് മേഖലയിലെ ഗതാഗതച്ചെലവ് ഉയരാൻ കാരണമായിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ധനവില വർദ്ധനവിനെ തുടർന്ന് പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, ഇറക്കുമതി ചെയ്യുന്ന മാംസം, എന്നിവയുടെ വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ സാൽമൺ മത്സ്യത്തിൻ്റെ വിലയിലാണ് ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഡൽഹൗസി സർവകലാശാലയിലെ പ്രൊഫസറും ഫുഡ് റിസർച്ചറുമായ സിൽവെയ്ൻ ചാർലെബോയിസ് അറിയിച്ചു. മെയ് അവസാനം മുതൽ ജൂൺ ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ സ്റ്റോറുകളിൽ സാൽമൺ വിലയിൽ 80 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Diesel prices remain higher than petrol; fuel market experts explain reasons
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




