ദുബായ്: ഏറ്റവും വലിയ എൽഎൻജി (LNG) പ്ലാന്റുകളിലൊന്നായ ഖത്തറിലെ ബാർസാൻ പ്രകൃതിവാതക പ്ലാന്റിൽ ഞായറാഴ്ച രാത്രി വൻ സ്ഫോടനവും തീപിടിത്തവുമുണ്ടായി. അപകടത്തിൽ കുറഞ്ഞത് 54 പേർക്ക് പരുക്കേൽക്കുകയും 18 തൊഴിലാളികളെ കാണാതാകുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റാസ് ലഫാൻ വ്യാവസായിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലാന്റിൽ മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. അപകടത്തിൽ എത്രത്തോളം നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നിലവിൽ വ്യക്തമല്ല.
ഇറാൻ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന പ്ലാന്റിന്റെ പ്രവർത്തനം ഞായറാഴ്ച രാത്രിയോടെ പുനരാരംഭിക്കാനുള്ള തൊഴിലാളികളുടെ ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഖത്തർ ഇവിടെ ഉൽപാദനം നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു. ഇതേത്തുടർന്നാണ് പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ എനർജി അധികൃതർ നീക്കം തുടങ്ങിയത്.
ഞായറാഴ്ച രാത്രി ബാർസാൻ ഗ്യാസ് സപ്ലൈ ഫെസിലിറ്റിയിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് സ്ഫോടനമുണ്ടായതെന്ന് പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജി അറിയിച്ചു. അപകടത്തിന്റെ ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് മാത്രമേ പരുക്കേറ്റിട്ടുള്ളൂ എന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, മണിക്കൂറുകൾക്ക് ശേഷം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് പരുക്കേറ്റവരുടെയും കാണാതായവരുടെയും വലിയ സംഖ്യ പുറത്തുവന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ മിഡിൽ ഈസ്റ്റിലെ പ്രധാന പ്ലാന്റിലുണ്ടായ ഈ അപകടം ആഗോള ഊർജ വിപണിയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Massive explosion at natural gas plant in Qatar; 54 injured, 18 missing, reports
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





