ലണ്ടൻ: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സഹായം അഭ്യർഥിച്ച യുവാവിനെ വിശ്വസിച്ചെത്തിയ യുകെ മലയാളിക്ക് നേരിടേണ്ടി വന്നത് കടുത്ത ശാരീരിക ആക്രമണവും വലിയ സാമ്പത്തിക നഷ്ടവും. കൊല്ലം ഇരവിപുരം സ്വദേശിയും യുകെയിൽ താമസക്കാരനുമായ ഹരൻ ഹാരിസണാണ് താൻ നേരിട്ട ദുരനുഭവം മറ്റുള്ളവർക്ക് മുന്നറിയിപ്പായി പങ്കുവെച്ചത്. വിദ്യാർഥി വിസയിൽ യുകെയിലെത്തിയ ഇരവിപുരം സ്വദേശി ടിനു ആന്റണി എന്ന ഇരുപത്തിയെട്ടുകാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാനെന്ന പേരിൽ ആദ്യം 1500 പൗണ്ട് കടമായി നൽകിയ ഹരൻ, പിന്നീട് പല തവണയായി കൂടുതൽ തുകയും നൽകിയിരുന്നു.

ടിനു ഹരന്റെ സുഹൃത്തുക്കളെയും സമാനമായ രീതിയിൽ കബളിപ്പിക്കുകയും ബാങ്ക് വായ്പകൾ എടുപ്പിച്ച് ആ തുക കൈക്കലാക്കുകയും ചെയ്തു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വിശദീകരണം തേടിയ ഹരനെ ടിനു ആക്രമിക്കുകയും മുഖത്ത് കടിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തു. ബേസിൽഡൺ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ഏപ്രിൽ 17-ന് അറസ്റ്റിലായ ടിനു പിന്നീട് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയതായാണ് വിവരം.
ഇപ്സ്വിച്ച് സ്വദേശിയായ ലിബിൻ ഫ്രാൻസിസ് ഉൾപ്പെടെ മറ്റ് പല മലയാളികളും സമാനമായി കബളിപ്പിക്കപ്പെട്ടതായും ഭീഷണി നേരിട്ടതായും ഹരൻ പറയുന്നു. യുകെയിലും നാട്ടിലുമായി സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. സഹായം നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കൃത്യമായ രേഖകളില്ലാതെ വലിയ തുകകൾ കൈമാറരുതെന്നും ഇരയായവർ മുന്നറിയിപ്പ് നൽകുന്നു.
UK Malayali fraud highlights the dangers of financial scams targeting expatriates
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





