വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയിൽ ഹെപ്പറ്റൈറ്റിസ് എ പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഈ മേഖലയിൽ നിലവിൽ രോഗം ഏറ്റവും കൂടുതൽ പടരുന്നതിന്നാൽ വിന്നിപെഗിൽ ഭവനരഹിതരെ സഹായിക്കുന്ന സംഘടനകളിലെ ജീവനക്കാർക്കും വോളന്റിയർമാർക്കും സർക്കാർ ഇപ്പോൾ സൗജന്യമായി വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ക്യാമ്പുകളിലും ടെന്റുകളിലും ശുചിത്വ സൗകര്യങ്ങൾ കുറവായതിനാൽ രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
രോഗബാധിതരുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സ്ട്രീറ്റ് ലിങ്ക്സ്’, ‘നോർത്ത് എൻഡ് വിമൻസ് സെന്റർ’, ‘മിനോ പിമാറ്റിസിവിൻ’ തുടങ്ങിയ സന്നദ്ധ സംഘടനകൾ പ്രത്യേക വാക്സിനേഷൻ ക്ലിനിക്കുകൾ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു. ഇതുവരെ വാക്സിൻ എടുക്കാത്ത യുവാക്കളിലാണ് നിലവിൽ രോഗം കൂടുതലായി കണ്ടുവരുന്നത്. ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ 90 ശതമാനത്തിലധികം സംരക്ഷണം ലഭിക്കുമെന്ന് മാനിറ്റോബ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ബ്രെന്റ് റൂസിൻ അറിയിച്ചു.
2025 ഏപ്രിലിൽ ആരംഭിച്ച ഈ പകർച്ചവ്യാധി മൂലം ഇതുവരെ മാനിറ്റോബയിൽ 784 പേർക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിക്കുകയും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ അമേരിക്കൻ പൊതുജനാരോഗ്യ ഏജൻസി ഇവിടേക്കുള്ള യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. വരും ആഴ്ചകളിൽ കൂടുതൽ സന്നദ്ധപ്രവർത്തകരിലേക്കും ഭവനരഹിതരിലേക്കും വാക്സിൻ എത്തിക്കുന്നതിനായി വിപുലമായ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ആരോഗ്യവകുപ്പും വിവിധ സാമൂഹിക സംഘടനകളും ലക്ഷ്യമിടുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hepatitis A outbreak: Infections increasing among homeless people in Winnipeg; Health Department ramps up vaccination










