ടൊറന്റോ: കഴിഞ്ഞ മാർച്ചിൽ നടന്ന ടൊറന്റോ യുഎസ് കോൺസുലേറ്റ് ആക്രമണക്കേസിലെ പ്രതിയായ സാറ ജാബിയെ പോലീസ് അറസ്റ്റ് ചെയ്തു. കോൺസുലേറ്റിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ഷെൽട്ടൺ ട്രേസി-സ്റ്റുവർട്ടിനെ നേരത്തെ ജൂൺ 11-ന് പോലീസ് പിടികൂടിയിരുന്നു.

മാർച്ച് 10-ന് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. മോഷണം നടത്തിയ വാഹനത്തിലെത്തിയ സംഘം കോൺസുലേറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആക്രമണം ഫോണിൽ ചിത്രീകരിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു.
ജൂൺ 11-ന് പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത തോക്കുകൾ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) 27 ഓളം വെടിവെപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ടൊറന്റോ പോലീസ് ചീഫ് മൈറോൺ ഡെംകീവ് വ്യക്തമാക്കി. പണം നൽകി യുവാക്കളെ ക്രിമിനൽ സംഘങ്ങൾ ഇത്തരം ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്നും, എൻക്രിപ്റ്റഡ് മെസ്സേജിംഗ് ആപ്പുകൾ വഴി നിർദ്ദേശങ്ങൾ നൽകി ആക്രമണങ്ങൾ ചിത്രീകരിക്കാൻ ഇവർക്ക് നിർദ്ദേശം നൽകുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ സംരക്ഷണം ലഭിക്കേണ്ടയിടത്ത് അതിക്രമം നടത്തിയതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് സാറക്കെതിരെ കേസെടുത്തിരിക്കുന്നത്.
Suspect wanted in U.S. Consulate shooting has now been arrested









