ടെൽഅവീവ്: ഒമാൻ തീരത്ത് യുഎസ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് പുകയുന്ന യുഎസ്-ഇറാൻ തർക്കം മിഡിൽ ഈസ്റ്റിൽ വൻ യുദ്ധഭീതിയായി മാറുന്നു. അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വൻ തിരിച്ചടി തുടങ്ങി. ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് കുവൈറ്റിലും ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങുകയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാകുകയും ചെയ്തു. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ജോർദാനിലെ അൽ അസ്‌റഖിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ ദീർഘദൂര ഖര ഇന്ധന മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) സ്ഥിരീകരിച്ചു. അൽ അസ്‌റഖ് താവളത്തിലെ എഫ്-35 യുദ്ധവിമാനങ്ങളുടെ കേന്ദ്രങ്ങളും കൺട്രോൾ റൂമും ഉൾപ്പെടെ നാല് പ്രധാന ലക്ഷ്യങ്ങൾ തകർത്തതായാണ് ഐആർജിസി അവകാശപ്പെടുന്നത്. എന്നാൽ ഇറാന്റെ അഞ്ച് മിസൈലുകൾ ആകാശത്തുവെച്ച് വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം വ്യക്തമാക്കി. ഇതിന് പുറമെ ബഹ്‌റൈനിലെ അമേരിക്കൻ ഫിഫ്ത് ഫ്ലീറ്റിന് നേരെയും കുവൈറ്റിലെ താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ 21 യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാന്റെ ആക്രമണമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒമാൻ തീരത്ത് തങ്ങളുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ ആക്രമിച്ച് വീഴ്ത്തിയതിൻ്റെ പ്രതികാരമായാണ് അമേരിക്ക കഴിഞ്ഞ ദിവസം ഇറാനിൽ വ്യോമാക്രമണം നടത്തിയത്. ഹോർമൂസ് കടലിടുക്കിന് ചുറ്റുമുള്ള ഇറാന്റെ വ്യോമ പ്രതിരോധ റഡാർ സംവിധാനങ്ങൾ, തുറമുഖ നഗരമായ സിറിക്, ബന്ദർ അബ്ബാസ്, ഖ്വേഷം ദ്വീപ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു യുഎസിന്റെ ആക്രമണം. തങ്ങൾ ശക്തമായ പ്രതിരോധമാണ് തീർത്തതെന്നും ഇറാൻ ചെയ്ത തെറ്റിനുള്ള കൃത്യമായ മറുപടിയാണ് നൽകിയതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്നാൽ അമേരിക്കയുടെ ഒരൊറ്റ ആക്രമണവും തിരിച്ചടിയില്ലാതെ പോകില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി.
മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലുടനീളം കടുത്ത ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് മേഖലയിൽ ആയിരത്തോളം വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിക്കഴിഞ്ഞു. കുവൈറ്റിൽ സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 30 ശതമാനമായി പരിമിതപ്പെടുത്തി. യുഎഇയിൽ ദുബായ് ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടക്കുകയും തുറസ്സായ സ്ഥലങ്ങളിലെ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തര ചുമതലകളില്ലാത്ത നയതന്ത്ര ജീവനക്കാർക്ക് ഖത്തർ വിടാൻ അമേരിക്ക അനുമതി നൽകി. ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇരുരാജ്യങ്ങളും വീണ്ടും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
Iran launches retaliation; missile attacks on US bases in Jordan, Bahrain, Kuwait! High alert
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









