കാൽഗറി: ആൽബർട്ട പ്രവിശ്യയിൽ ജനജീവിതത്തെയും പരിസ്ഥിതിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കി കോടിക്കണക്കിന് കമ്പിളിപ്പുഴുക്കളുടെ (Forest Tent Caterpillars) കൂട്ടത്തോടെയുള്ള അധിനിവേശം. വനപ്രദേശങ്ങളിലെ മരങ്ങളെ മാത്രമല്ല, നഗരങ്ങളിലെ പാർക്കുകളെയും വീട്ടുപറമ്പുകളിലെ ചെടികളെയും പാതയോരങ്ങളെയും വരെ ലക്ഷ്യമിട്ടാണ് ഇവയുടെ പടയോട്ടം. പ്രവിശ്യയിൽ സമീപകാലത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ പുഴുശല്യമാണ് ഇപ്പോഴത്തേതെന്ന് പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിക്കുന്നു. എയർഡ്രി, കാൽഗറി, ഓൾഡ്സ്, റെഡ് ഡിയർ, ലക്കോംബ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഭാസം അതിരൂക്ഷമാണ്.
മരങ്ങളുടെ ഇലകൾ കൂട്ടത്തോടെ തിന്നുതീർക്കുന്ന ഈ പുഴുക്കൾ, പച്ചപ്പുള്ള വനമേഖലകളെ വെറും ദിവസങ്ങൾക്കുള്ളിൽ അസ്ഥികൂടങ്ങൾക്ക് സമാനമായ അവസ്ഥയിലാക്കുകയാണ്. എയർഡ്രിയിലെ താമസക്കാരിയായ ഹെലൻ ഷീൽഡ്സ് തന്റെ വീട്ടുപറമ്പിലെ മരത്തിൽ അസാധാരണമായ കറുത്ത പാട് കണ്ട് പരിശോധിച്ചപ്പോഴാണ് ചലിക്കുന്ന പുഴുക്കളുടെ വൻശേഖരം കണ്ടെത്തിയത്. മുൻപ് മാനിറ്റോബയിൽ താമസിച്ചിരുന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും, അന്ന് റോഡുകളും മരങ്ങളും പൂർണ്ണമായും ഇത്തരം പുഴുക്കളാൽ മൂടപ്പെട്ടിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. നിലവിൽ സോപ്പ് ലായനിയും കീടനാശിനികളും തളിച്ചാണ് പ്രതിരോധം തീർക്കുന്നതെന്ന് ഇവർ പറഞ്ഞു.
ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രകൃതിയുടെ സ്വാഭാവികമായ ഒരു ചക്രത്തിന്റെ (Population Cycle) ഭാഗമായാണ് ഈ പ്രതിഭാസമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ഒന്നിടവിട്ട പത്തു വർഷങ്ങളിൽ ഇത്തരം പുഴുക്കളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കാറുണ്ടെന്ന് ഓൾഡ്സ് കോളേജ് ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിലെ കീടശാസ്ത്രജ്ഞനായ കെൻ ഫ്രൈ വ്യക്തമാക്കുന്നു.
അനുകൂലമായ കാലാവസ്ഥ നിലനിൽക്കുമ്പോൾ ഇവയുടെ പെരുപ്പം അതിവേഗത്തിലാകും. ഒരു പെൺപുഴുവിന് നൂറ് മുതൽ മുന്നൂറ് വരെ മുട്ടകൾ ഇടാൻ സാധിക്കും. ശീതകാലത്തെ അതിജീവിച്ച് ഇവ വിരിയുന്നതോടെയാണ് എണ്ണം കോടികളായി ഉയരുന്നത്. കാനഡയിലെ വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ മാത്രം 17 ലക്ഷം ഹെക്ടർ വനപ്രദേശത്തെ ഇലകൾ ഈ പുഴുക്കൾ തിന്നുതീർത്തിരുന്നു.
തദ്ദേശഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും വലിയ തോതിലുള്ള രാസകീടനാശിനി പ്രയോഗത്തിന് മുതിർന്നിട്ടില്ല. ഇത് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും പ്രകൃതി തന്നെ ഇതിന് പരിഹാരം കാണുമെന്നുമാണ് അധികൃതരുടെ നിലപാട്. പുഴുക്കൾ ഇലകൾ പൂർണ്ണമായും നശിപ്പിച്ചാലും മരങ്ങൾ ചത്തുപോകില്ലെന്നും അടുത്ത വർഷത്തോടെ അവ വീണ്ടും തഴച്ചുവളരുമെന്നും കാൽഗറിയിലെ വൃക്ഷവിദഗ്ദ്ധനായ (Arborist) ബ്ലെയിൻ ജാക്ക് പറയുന്നു.
ഈ സമയത്ത് മരങ്ങൾക്ക് ആവശ്യത്തിന് നനയ്ക്കലും പരിചരണവും നൽകുകയാണ് വേണ്ടത്. മനുഷ്യർക്ക് ഇവ നേരിട്ട് ഉപദ്രവകാരികളല്ലെങ്കിലും ഇവയുടെ ശരീരത്തിലെ രോമങ്ങൾ ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും (Dermatitis) ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളെ ഇവയുമായി സമ്പർക്കത്തിൽ വരാൻ അനുവദിക്കരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ജൂൺ മാസം മുഴുവൻ ഈ പുഴുശല്യം തുടരാനാണ് സാധ്യത.
it-can-be-somewhat-discomforting-for-folks-why-alberta-is-seeing-a-tent-caterpillar-boom-right-now
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





