തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആറ് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരെയാണ് ഇന്നലെ രാത്രി കിഴക്കേകോട്ട തകരപ്പറമ്പ് പരിസരത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള അടിയന്തിര നടപടികൾ പൂർത്തിയാക്കി ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതിയ അറസ്റ്റുകൾ രേഖപ്പെടുത്തിയതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ ആകെ എണ്ണം 25 ആയി.
അതേസമയം, കേസിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. പ്രതികളായ നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യ ഹർജികളിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ പൊതുമുതൽ നശിപ്പിച്ചതിനെതിരെയുള്ള പിഡിപിപി (PDPP) വകുപ്പും ഇവർക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചത്. എന്നാൽ, പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വധശ്രമം അടക്കമുള്ള കടുത്ത വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇരുഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്നത്.
Case of attack on ED officials; 6 more people arrested, taking the total number of people in custody to 25; Verdict on bail plea of 5 accused today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





