തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലും അതിനെത്തുടർന്നുണ്ടായ അക്രമ സംഭവങ്ങളിലും കടുത്ത മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മലപ്പുറം പാണക്കാട് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് മലബാറിൽ എത്തുന്നതെന്നും ഇതൊരു വിശേഷ ദിവസമാണെന്നും പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു മുൻപ് ദില്ലിയിൽ വെച്ച് നാല് തവണ മാധ്യമങ്ങൾ ഈ ചോദ്യം ഉന്നയിച്ചപ്പോഴും അദ്ദേഹം പ്രതികരണത്തിന് മുതിർന്നിരുന്നില്ല. ഇതോടെ വിഷയത്തിൽ ഏഴാം തവണയാണ് വി.ഡി. സതീശൻ മൗനം പാലിക്കുന്നത്.
സിഎംആർഎൽ പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടന്ന ഈ റെയ്ഡിന് പിന്നിൽ ‘വിഡി-ഇഡി-മോദി’ കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷമായ സി പി എമ്മും എൽ ഡി എഫും ആരോപിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് ഉണ്ടായതെന്നത് ഈ ആരോപണങ്ങൾക്ക് ശക്തി പകരുന്നതായി അവർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും ഈ കേസിൽ ആരോപണമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും ആരോപിച്ചിരുന്നു. അതേസമയം, ശശിധരൻ കർത്തയുടെ വിവാദ ഡയറിയിൽ പിവി, ഒസി, ആർസി, പികെ തുടങ്ങിയ പ്രമുഖ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേരുകൾ ഉള്ളതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന വ്യാഖ്യാനങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം തടയുന്നതിൽ സംസ്ഥാന പൊലീസിന് ഗുരുതരമായ വീഴ്ച പറ്റി എന്ന ആരോപണവും ശക്തമാണ്. ക്രമസമാധാന പാലനത്തിൽ വന്ന ഈ പാളിച്ച പുതിയ യുഡിഎഫ് സർക്കാരിന് പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിൽ എന്തെങ്കിലും ഔദ്യോഗിക പ്രതികരണം നടത്തിയാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്കയും മുഖ്യമന്ത്രിയുടെ തുടർച്ചയായ മൗനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്തായാലും മുൻ മുഖ്യമന്ത്രിയുടെ വസതിയിലെ ഇഡി റെയ്ഡും നിലവിലെ മുഖ്യമന്ത്രിയുടെ മൗനവും കേരള രാഷ്ട്രീയത്തിൽ പുതിയ പോർമുഖങ്ങൾ തുറക്കുകയാണ്.
ED raid on Pinarayi’s house: Chief Minister V.D. Satheesan remains silent for the seventh time
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









