ടൊറന്റോ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് സാമ്പത്തിക-വ്യാപാര മേഖലകളിൽ ചരിത്രപരമായ മുന്നേറ്റത്തിനൊരുങ്ങി ഇരുരാജ്യങ്ങളും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലെത്തിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അവിടുത്തെ പ്രമുഖ കോർപ്പറേറ്റ് തലവന്മാരുമായി (CEO) കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം ഇറക്കാനാണ് കനേഡിയൻ കമ്പനികളെ കേന്ദ്രമന്ത്രി ക്ഷണിച്ചിരിക്കുന്നത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
കാനഡ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധുവുമായി ചേർന്ന് ‘കാനഡ-ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് റൗണ്ട് ടേബിൾ’ സമ്മേളനത്തിന് പീയൂഷ് ഗോയൽ നേതൃത്വം നൽകി. കാനഡയിലെ പ്രമുഖ പെൻഷൻ ഫണ്ടുകൾ, പരമാധികാര നിക്ഷേപ സ്ഥാപനങ്ങൾ, മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ് സി.ഇ.ഒ വി. പ്രേം വത്സ, മക്കെയ്ൻ ഫുഡ്സ് സി.ഇ.ഒ മാക്സ് കോയൻ, സൺ ലൈഫ് കാനഡ സി.ഇ.ഒ കെവിൻ സ്ട്രെയിൻ, ടൊറന്റോ ഡൊമിനിയൻ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ റെയ്മണ്ട് ചുൻ തുടങ്ങിയ ആഗോള ബിസിനസ്സ് ഭീമന്മാരുമായി മന്ത്രി പീയൂഷ് ഗോയൽ വ്യക്തിഗത ചർച്ചകൾ നടത്തി.
ഭക്ഷ്യസംസ്കരണം, അടിസ്ഥാന സൗകര്യ വികസനം, ഇൻഷുറൻസ്, ഡിജിറ്റൽ പേയ്‌മെന്റുകൾ, നിർമ്മിത ബുദ്ധി (AI), പുനരുപയോഗ ഊർജം, ക്ലീൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലുള്ള വൻ നിക്ഷേപ സാധ്യതകൾ അദ്ദേഹം കനേഡിയൻ കമ്പനികൾക്ക് മുന്നിൽ അവതരിപ്പിച്ചു. കാനഡയിലെ പ്രമുഖ കമ്പനികൾക്ക് ഇന്ത്യയിൽ സുരക്ഷിതവും സുതാര്യവുമായ ബിസിനസ്സ് അന്തരീക്ഷം ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള നൂറിലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ട്.
ഇന്ത്യയും കാനഡയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാക്കാനുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്. ഈ കരാർ കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
Piyush Goyal meets Canada’s top CEOs to deepen India investment push
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










