ഹാലിഫാക്സ്: ഹാലിഫാക്സിൽ രണ്ടു ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ വംശജരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാട്ടൽ എന്നീ കുറ്റങ്ങൾ ചുമത്തി സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവരെയാണ് ഹാരിഫാക്സ് റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. പ്രസവിച്ച ഉടൻ അതീവ ഗുരുതരാവസ്ഥയിലായ 23 കാരിയായ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പോലീസിന് വിവരം ലഭിക്കുന്നത്. യുവതിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പ്രസവത്തെ തുടർന്നുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങളാണ് യുവതിക്ക് ഉണ്ടായതെന്നും ഇതിൽ മറ്റ് അക്രമസാധ്യതകൾ ഇല്ലെന്നുമാണ് പ്രാഥമിക നിഗമനം.
യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച ഹാലിഫാക്സിലെ വില്ലെറ്റ് സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചായിരുന്നു ആദ്യ തിരച്ചിൽ. അപ്പാർട്ട്മെന്റിന് പുറത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു.
ഞായറാഴ്ച ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രോസ്പെക്ട് റോഡിലേക്ക് മാറ്റുകയും, തുടർന്ന് വൈകുന്നേരം 3:20 ഓടെ ഓൾഡ് കോച്ച് റോഡിന് സമീപമുള്ള വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആദ്യം നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും രണ്ട് പേരെ പിന്നീട് വിട്ടയച്ചു. യുവതിയുടെ ബന്ധുവായ സുഖ്പ്രീതിനെയും ഭാര്യയെയുമാണ് നിലവിൽ പ്രതിചേർത്തിരിക്കുന്നത്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കുഞ്ഞിന്റെ മരണകാരണം വ്യക്തമാകാൻ നോവ സ്കോഷ്യ മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
Missing newborn baby’s remains found in Halifax, 2 facing charges
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










