വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് പരിസരത്ത് വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. വൈറ്റ് ഹൗസ് ഗൗണ്ടിന് തൊട്ടടുത്തായി വെടിയൊച്ചകൾ കേട്ട പശ്ചാത്തലത്തിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), യു.എസ് സീക്രട്ട് സർവീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ പ്രദേശം വളഞ്ഞു. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
ശനിയാഴ്ച വൈറ്റ്‍ ഹൗസ് സമുച്ചയത്തിൽ ജോലിയിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരാണ് ആദ്യം വെടിയൊച്ചകൾ കേട്ടത്. തുടർച്ചയായ വെടിവെപ്പ് ശബ്ദം ഉയർന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും മാധ്യമപ്രവർത്തകർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകുകയുമായിരുന്നു. പ്രസ് ബ്രീഫിംഗ് റൂമിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ച സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, ആരെയും പുറത്തുപോകാൻ അനുവദിച്ചതുമില്ല. തൊട്ടുപിന്നാലെ വൈറ്റ് ഹൗസും പരിസരവും കനത്ത സുരക്ഷാ വലയത്തിലാക്കി.
വൈറ്റ് ഹൗസ് ഗ്രൗണ്ടിന് സമീപം വെടിവെപ്പ് ഉണ്ടായതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും, ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നിന്നും ഒരു ബ്ലോക്ക് മാത്രം അകലെയുള്ള ’17-ാം സ്ട്രീറ്റ്’, ‘പെൻസിൽവേനിയ അവന്യൂ എൽ.ഡബ്ല്യു’ എന്നിവയുടെ പരിസരത്താണ് വെടിവെപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം.
വെടിവെപ്പ് നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾക്കൊന്നും തയ്യാറായിട്ടില്ല. സമീപകാലത്തായി അമേരിക്കൻ പ്രസിഡന്റിന് നേരെയും വൈറ്റ് ഹൗസ് പരിസരങ്ങളിലും ഉണ്ടായ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ ഈ സംഭവത്തെ വീക്ഷിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും കർശനമായ സുരക്ഷാ പരിശോധനകൾ തുടരുകയാണ്.
Shooting near the White House; Another security lapse shakes America, Washington on high alert
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt










