ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസിൻ്റെ ‘Bundibugyo’ ) വകഭേദം രാജ്യം മുഴുവൻ കനത്ത രീതിയിൽ വ്യാപിക്കാനുള്ള സാധ്യത ‘വളരെ ഉയർന്നതാണെന്ന്’ ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വാക്സിനുകളോ പ്രത്യേക ചികിത്സകളോ നിലവിലില്ലാത്ത ഈ പ്രത്യേക എബോള വകഭേദത്തിന്റെ വ്യാപനത്തെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ‘അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് എബോള വ്യാപന സാധ്യത ദേശീയ തലത്തിൽ ‘വളരെ ഉയർന്നതായും’, പ്രാദേശിക തലത്തിൽ ‘ഉയർന്നതായും’, ആഗോള തലത്തിൽ ‘കുറഞ്ഞതായും’ പുതുക്കി നിശ്ചയിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.
നിലവിലെ കണക്കുകൾ പ്രകാരം കോംഗോയിൽ ഇതുവരെ 82 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 7 മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ, എബോള ലക്ഷണങ്ങളോടെ 177 പേർ മരണപ്പെട്ടതായും ഏകദേശം 750 ഓളം പേർക്ക് രോഗബാധ സംശയിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം അയൽരാജ്യമായ ഉഗാണ്ടയിലെ സ്ഥിതി നിലവിൽ സുസ്ഥിരമാണ്. കോംഗോയിൽ നിന്നും യാത്ര ചെയ്ത് ഉഗാണ്ടയിലെത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിൽ ഒരാൾ മരണപ്പെട്ടതായും ഡബ്ല്യുഎച്ച്ഒ മേധാവി കൂട്ടിച്ചേർത്തു. ഈ വൈറസ് അതീവ വേഗത്തിൽ പടർന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇതാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ മുഴുവൻ വേഗതയും മാറ്റാൻ കാരണമായതെന്നും ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി അലർട്ട് ആൻഡ് റെസ്‌പോൺസ് ഓപ്പറേഷൻസ് ഡയറക്ടർ അബ്ദിറഹ്മാൻ മഹ്മൂദ് പറഞ്ഞു.
രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കൃത്യമായി കണ്ടെത്തൽ (Contact Tracing), വലിയ ജനക്കൂട്ടങ്ങൾ ഒത്തുചേരുന്ന പരിപാടികൾ റദ്ദാക്കൽ എന്നിവയുൾപ്പെടെ ഉഗാണ്ട സ്വീകരിച്ച കർശനമായ നടപടികൾ വൈറസ് വ്യാപനം തടയുന്നതിൽ ഫലപ്രദമായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. അതിനിടെ, കോംഗോയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു അമേരിക്കൻ പൗരന് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ കൂടുതൽ പരിചരണങ്ങൾക്കായി ജർമ്മനിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉയർന്ന സമ്പർക്കപ്പട്ടികയിലുള്ള മറ്റൊരു അമേരിക്കൻ പൗരനെ ചെക്ക് റിപ്പബ്ലിക്കിലേക്കും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ സുരക്ഷാ മുൻകരുതലുകൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടായേക്കും.
രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവരിൽ രോഗം വികസിക്കുന്നത് തടയുന്നതിനായി ‘ഒബെൽഡെസിവിർ’ (Obeldesivir) എന്ന ആന്റിവൈറൽ മരുന്ന് ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സിൽവി ബ്രയാൻഡ് പറഞ്ഞു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെയാഡ് സയൻസസ് വികസിപ്പിച്ചെടുത്ത, കോവിഡിനെതിരെ ഉപയോഗിക്കുന്ന ഒരു പരീക്ഷണാത്മക ഓറൽ ആന്റിവൈറൽ മരുന്നാണ് ഒബെൽഡെസിവിർ. ഇതൊരു മികച്ച പ്രതിരോധ മരുന്നാണെങ്കിലും അതീവ കർശനമായ പ്രോട്ടോക്കോളുകൾക്ക് വിധേയമായി മാത്രമേ ഇത് ജനങ്ങൾക്ക് നൽകാൻ പാടുള്ളൂവെന്ന് അവർ വ്യക്തമാക്കി. ഈ എബോള വ്യാപനം ഏകദേശം രണ്ട് മാസം മുൻപ് തന്നെ ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലെന്നും വൈറസ് ഇപ്പോഴും മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ടിരിക്കുന്ന സാഹചര്യമായതിനാൽ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയർന്നേക്കാമെന്നും കോംഗോയിലെ ഡബ്ല്യുഎച്ച്ഒ പ്രതിനിധി ആൻ ആൻസിയ അറിയിച്ചു.
Deadly variant for which no vaccine is available; WHO says risk of Ebola spreading in Congo is extremely serious
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









