വിന്നിപെഗ്: വിന്നിപെഗ് ഡൗൺടൗൺ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനായി 2.2 മില്യൺ ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. തെരുവുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അക്രമങ്ങളും തടയുന്നതിനായി ‘സമ്മർ സേഫ്റ്റി പ്ലാൻ’ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനായി സുരക്ഷാ പട്രോളിംഗും സാമൂഹിക പ്രവർത്തകരുടെ സേവനവും ശക്തമാക്കാനാണ് ഈ തുക വിനിയോഗിക്കുക.
നഗരമധ്യത്തിൽ ജനങ്ങൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് പ്രീമിയർ വാബ് കിന്യൂ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഡൗൺടൗൺ മേഖലയിൽ കവർച്ചയും പൊതുസ്വത്ത് നശിപ്പിക്കലും പതിവായതോടെ കടുത്ത പ്രതിസന്ധിയിലായ പ്രാദേശിക വ്യാപാരികൾ സർക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. മയക്കുമരുന്ന് മാഫിയയുടെ ശല്യം കാരണം വ്യാപാര സ്ഥാപനങ്ങൾ പലതും കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവെച്ചാണ് നിലവിൽ സുരക്ഷാ ക്യാമറകളും പ്രതിരോധ ഗ്ലാസുകളും സ്ഥാപിക്കുന്നത്. സന്നദ്ധ സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പോലും സുരക്ഷയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. തെരുവുകളിൽ യാതൊരു ഭയവുമില്ലാതെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന സാഹചര്യം ബിസിനസ് മേഖലയെയും പൊതുജനജീവിതത്തെയും ഒരുപോലെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ.
പ്രവിശ്യാ സർക്കാരിന്റെ ഫണ്ടിനൊപ്പം നഗരസഭയുടെ അധിക സഹായവും ചേർത്താണ് വിവിധ സുരക്ഷാ ഏജൻസികൾക്കും ഡൗൺടൗൺ കമ്മ്യൂണിറ്റി സേഫ്റ്റി പാർട്ണർഷിപ്പിനും തുക കൈമാറുന്നത്. പ്രശ്നങ്ങൾ വഷളാകുന്നതിന് മുൻപ് തന്നെ നിയന്ത്രിക്കാനും, ലഹരിക്ക് അടിമപ്പെട്ടവർക്കും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്കും ആവശ്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. തെരുവുകളിലെ പട്രോളിംഗ് ശക്തമാക്കുന്നതിലൂടെ വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് ബിസിനസ് ഗ്രൂപ്പുകളുടെയും അധികൃതരുടെയും പ്രതീക്ഷ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
New safety plan to prevent drug use in Winnipeg; merchants welcome










