ആലപ്പുഴ: ആലപ്പുഴയിൽ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണം അട്ടിമറിച്ചതായി വെളിപ്പെടുത്തൽ. ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം കേസ് ഡയറി (സിഡി ഫയൽ) തിരുത്തിയെന്ന് ആദ്യ അന്വേഷണം നടത്തിയ എസ്ഐയും രണ്ട് പൊലീസുകാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മൊഴി നൽകിയത്. ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് താമസിപ്പിച്ചാണ് ഫയലിൽ തിരുത്തൽ വരുത്തിയത്. എന്നാൽ, തിരുത്തുന്നതിന് മുൻപുള്ള യഥാർത്ഥ റിപ്പോർട്ട് എസ്‌ഐടി കണ്ടെത്തുകയും ഇത് സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ ഒരുങ്ങുകയുമാണ് അന്വേഷണസംഘം.
2023 ഡിസംബറിലാണ് കേരളത്തെ പിടിച്ചുലച്ച വിവാദ സംഭവം നടക്കുന്നത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ മർദ്ദനം ചർച്ചയായപ്പോൾ, അത് മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്ന് പറഞ്ഞ് അന്നത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയും, കോടതി നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ ഒടുവിൽ കേസെടുത്തതും.
ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധവും പൊലീസിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് കാണിച്ച് മുൻ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ സ്പെഷ്യൽ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നു. റിപ്പോർട്ട് നൽകിയതിന് പിന്നാലെ ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റുകയും, എഫ്ഐആർ ഇട്ടിട്ടും ഗൺമാൻമാരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. എന്നാൽ നിലവിൽ ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ എസ്‌ഐടി, കുറ്റക്കാരായ നാല് ഗൺമാൻമാർക്കെതിരെ ഉടൻ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് ഡിജിപിക്ക് റിപ്പോർട്ട് കൈമാറാൻ ഒരുങ്ങുകയാണ്.
Gunmen’s beating: Police officers’ crucial statement to SIT says initial investigation was sabotaged
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









