വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും അവർക്ക് നിശ്ചയിച്ച വകുപ്പുകളും അടങ്ങുന്ന അന്തിമ പട്ടിക അംഗീകാരത്തിനായി ഗവർണ്ണർക്ക് കൈമാറി. പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ തുടർന്ന തർക്കങ്ങളാണ് വിജ്ഞാപനം വൈകാൻ കാരണമായത്. പുതിയ പട്ടിക പ്രകാരം റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പും എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളും ലഭിക്കും.
തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിന് പിന്നിൽ യു.ഡി.എഫിലെ ഒരു പ്രമുഖ ഘടകകക്ഷിയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി പാലാ എം.എൽ.എ മാണി സി. കാപ്പൻ രംഗത്തെത്തി. ഒറ്റ എം.എൽ.എ മാത്രമുള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം നൽകുന്നതിനെ കൂടുതൽ എം.എൽ.എമാരുള്ള ഈ ഘടകകക്ഷി എതിർക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് താൻ മന്ത്രിയാകുമെന്ന് പാലായിൽ വന്ന് പ്രഖ്യാപിച്ചത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയുമാണ്. എന്നാൽ ജയിച്ചുകഴിഞ്ഞപ്പോൾ കോൺഗ്രസ് ഈ സാഹചര്യം മുതലാക്കിയെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ എണ്ണം 11-ൽ നിന്നും 12 ആയി ഉയർത്തിയെന്നും കാപ്പൻ കുറ്റപ്പെടുത്തി.
ഘടകകക്ഷിയുടെ എതിർപ്പിനെത്തുടർന്ന് താനും അനൂപ് ജേക്കബും ചേർന്ന് മന്ത്രിസ്ഥാനത്തിൽ ടേം വ്യവസ്ഥയ്ക്ക് തയ്യാറാവുകയായിരുന്നു എന്ന് മാണി സി. കാപ്പൻ വ്യക്തമാക്കി. ആദ്യത്തെ രണ്ടര വർഷം അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന ധാരണ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് എടുത്തത്. ആദ്യ ടേമിൽ തനിക്ക് ക്യാബിനറ്റ് പദവിക്ക് തുല്യമായ മാന്യമായ ഒരു പദവി നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇതിലൊന്നും പരാതിയില്ലെന്നും സന്തോഷത്തോടെയാണ് പാലായിലേക്ക് മടങ്ങുന്നതെന്നും കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
The distribution of ministerial portfolios in the VDS government has been completed; the list has been handed over to the Governor.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









