ന്യൂയോർക്ക്: അമേരിക്കയിലേക്ക് കടക്കാൻ വിചിത്രവും അപകടകരവുമായ വഴി സ്വീകരിച്ച യുവാക്കൾ ഒടുവിൽ യുഎസ് അതിർത്തി രക്ഷാസേനയുടെ പിടിയിലായി. വിസ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കാറിന്റെ ഡിക്കിയിൽ പെട്ടികൾക്കിടയിൽ ഒളിച്ചിരുന്ന് കാനഡയിൽ നിന്നും അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിച്ച എലാസർ വിഗ്ദൊറോവിറ്റ്സ് എന്ന ഇസ്രായേലി പൗരനാണ് പിടിയിലായത്. ഇയാളെ സഹായിച്ച കൂട്ടാളി ഇസ്രായേൽ എൻഡനും അറസ്റ്റിലായിട്ടുണ്ട്.
പോളണ്ടിലെ വാർസോയിൽ നിന്നും കഴിഞ്ഞ ജനുവരിയിലാണ് എലാസറും കൂട്ടാളികളും കാനഡയിലെ ടൊറന്റോയിൽ വിമാനമിറങ്ങിയത്. അവിടെ നിന്നും ഇസ്രായേൽ എൻഡൻ എന്ന യുഎസ്-ഇസ്രായേൽ ഇരട്ട പൗരത്വമുള്ളയാൾ ഒരു കാർ വാടകയ്ക്കെടുത്തു. തുടർന്ന് നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള പ്രസിദ്ധമായ ‘റെയിൻബോ ബ്രിഡ്ജ്’ വഴി യുഎസിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
അതിർത്തിയിലെ പരിശോധനയ്ക്കിടെ വാടകയ്ക്കടുത്ത കാറിന്റെ കരാർ രേഖകൾ കാണിക്കാൻ എൻഡന് കഴിഞ്ഞില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാഹനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിട്ടു. കാറിന്റെ പിൻഭാഗത്തെ ഡിക്കി തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി! വലിയ സ്യൂട്ട്കേസുകൾക്കടിയിൽ ശ്വാസമടക്കി ഒളിച്ചിരിക്കുകയായിരുന്നു എലാസർ.
എന്തിനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന് ചോദിച്ചപ്പോൾ, അമേരിക്കയിലുള്ള തന്റെ ‘റബ്ബായുടെ’ (ജൂത മതഗുരു) കല്ലറ സന്ദർശിക്കാൻ വേണ്ടിയാണ് താൻ ഒളിച്ചു കടക്കാൻ ശ്രമിച്ചതെന്നായിരുന്നു എലാസറിന്റെ മറുപടി. എന്നാൽ അന്വേഷണത്തിൽ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പുറത്തുവന്നു. മുൻപ് ഇയാൾക്ക് യുഎസ് വിസ ഉണ്ടായിരുന്നെങ്കിലും, ഇസ്രായേലിലെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, അക്രമം തുടങ്ങിയ ക്രിമിനൽ കേസുകളെ തുടർന്ന് 2017-ൽ അമേരിക്ക അത് റദ്ദാക്കിയിരുന്നു. അതിർത്തി കടക്കുന്നതിന് മൂന്ന് ദിവസം മുൻപ് വീണ്ടും അപേക്ഷിച്ചെങ്കിലും യുഎസ് അനുമതി നിഷേധിക്കുകയാണുണ്ടായത്.
നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനും അതിന് കൂട്ടുനിന്നതിനും ഇരുവർക്കും കോടതി ജയിൽ ശിക്ഷ വിധിച്ചു. തടവുശിക്ഷ അനുഭവിച്ചു തീർത്ത എലാസറിനെ ഇപ്പോൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് (ICE) കൈമാറിയിരിക്കുകയാണ്. നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനായി യുഎസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ ടേക്ക് ബാക്ക് അമേരിക്ക’യുടെ ഭാഗമായാണ് ഈ നടപടി.
Hiding inside a box, trying to cross the US border via Canada; A plot that rivals cinema, finally caught
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










