വാഷിങ്ടൺ : ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ഭരണാധികാരികളുടെ നേരിട്ടുള്ള അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇറാനെതിരെ ചൊവ്വാഴ്ച നടത്താനിരുന്ന വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ട്രംപിനോട് സംയുക്തമായി നടത്തിയ ആവശ്യത്തെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം. ട്രൂത്ത് സോഷ്യലിൽ (Truth Social) പങ്കുവെച്ച വിശദമായ പ്രസ്താവനയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഗൾഫ് നേതാക്കളോടുള്ള ബഹുമാനസൂചകമായാണ് ആക്രമണം മാറ്റിവെക്കുന്നതെന്നും അവരെ ‘മികച്ച നേതാക്കളും സഖ്യകക്ഷികളും’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വൻതോതിലുള്ള ആക്രമണത്തിന് ഏത് നിമിഷവും സജ്ജമായിരിക്കാൻ യുഎസ് സൈന്യത്തിന് ട്രംപ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ പാകിസ്താനും ശക്തമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ തയ്യാറാക്കിയ പരിഷ്കരിച്ച 14 ഇന സമാധാന നിർദ്ദേശം പാകിസ്താൻ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ സ്ഥിരീകരിച്ചു. എന്നാൽ ഇറാന്റെ പുതിയ നിർദ്ദേശങ്ങളിൽ കാര്യമായ പുരോഗതിയില്ലെന്നും ഇത് നിലവിലെ സാഹചര്യത്തിൽ പര്യാപ്തമല്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ, പുതിയ സമാധാന കരാർ യാഥാർത്ഥ്യമായാൽ ഇറാൻ ഒരിക്കലും അണുവായുധങ്ങൾ സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുമെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
സമാധാന ചർച്ചകൾക്ക് പുതിയ വഴി തുറന്നെങ്കിലും യൂറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള പ്രധാന തർക്കങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ധാരണയായിട്ടില്ല. സാമ്പത്തിക ഉപരോധങ്ങൾ നീക്കൽ, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഉറപ്പുകൾ എന്നിവയിലാണ് പ്രധാനമായും തർക്കം തുടരുന്നത്. അമേരിക്കയുമായുള്ള ചർച്ചകൾ തങ്ങളുടെ കീഴടങ്ങലല്ലെന്നും രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് പൂർണ്ണമായ അന്തസ്സോടെയും അധികാരത്തോടെയുമായിരിക്കും ഇറാൻ ചർച്ചകളിൽ പങ്കെടുക്കുകയെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ജനങ്ങളുടെ നിയമപരമായ അവകാശങ്ങളിൽ നിന്നും രാജ്യം ഒരു സാഹചര്യത്തിലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Donald Trump accepts Gulf leaders’ request; suspends military strikes on Iran
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





