വാഷിംഗ്ടൺ: ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂരി’ എന്ന സൈനിക നീക്കം പുനരാരംഭിക്കാനാണ് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ നീക്കം. നിലവിൽ അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറപ്പിക്കുക, ഇറാന്റെ ആണവായുധ നിർമ്മാണം തടയുക എന്നിവയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇറാന്റെ പുതിയ സമാധാന നിർദ്ദേശത്തോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഇറാനോടുള്ള തന്റെ ക്ഷമ നശിക്കുകയാണെന്നും ഒരു ധാരണയിലെത്താൻ ടെഹ്റാൻ തയ്യാറാകണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ പ്രയോഗിക്കാൻ ഒന്നിലധികം കടുത്ത സൈനിക പദ്ധതികളാണ് പെന്റഗൺ തയ്യാറാക്കിയിരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള അതിശക്തമായ ബോംബാക്രമണമാണ് ഇതിൽ ആദ്യത്തേത്. ഇറാന്റെ ഇസ്ഫഹാൻ ആണവനിലയത്തിൽ ഭൂഗർഭത്തിൽ സൂക്ഷിച്ചിരിക്കുന്ന യുറേനിയം പിടിച്ചെടുക്കാൻ യു.എസ് സ്പെഷ്യൽ ഓപ്പറേഷൻസ് സൈന്യത്തെ നേരിട്ട് ഇറക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. ഇതിനായി നൂറുകണക്കിന് കമാൻഡോകളെ ഈ വർഷം ആദ്യം തന്നെ യു.എസ് മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇത്തരമൊരു നേരിട്ടുള്ള കരയുദ്ധം വൻ ജീവഹാനിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. ആവശ്യമെങ്കിൽ യുദ്ധം ശക്തമാക്കാനുള്ള കൃത്യമായ പ്ലാൻ കൈവശമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത് ജനപ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് ഇറാൻ. ഏത് ആക്രമണത്തെയും നേരിടാൻ തങ്ങളുടെ സായുധസേന സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫ് വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകൾക്ക് പിന്നാലെയും യു.എസ് ബോംബാക്രമണം നടത്തിയതിനാൽ അമേരിക്കയെ ഒട്ടും വിശ്വാസമില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാക്ചിയും പ്രതികരിച്ചു. എങ്കിലും പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമൂസ് കടലിടുക്ക് തുറക്കാൻ ഇറാനെ പ്രേരിപ്പിക്കുന്ന ഒരു നയതന്ത്ര ഒത്തുതീർപ്പിനായി യു.എസും ഇസ്രായേലും സമാന്തരമായി ശ്രമിക്കുന്നുമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിലും ഹോർമൂസ് കടലിടുക്ക് തുറക്കണമെന്ന കാര്യത്തിൽ അമേരിക്കയും ചൈനയും ഒരേ നിലപാടിലാണ് എത്തിയത്.
നിലവിൽ അമ്പതിനായിരത്തിലധികം യു.എസ് സൈനികരും രണ്ട് യുദ്ധക്കപ്പലുകളും നിരവധി ഡിസ്ട്രോയറുകളും മിഡിൽ ഈസ്റ്റ് മേഖലയിൽ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. ഭരണാധികാരികൾക്ക് തീരുമാനമെടുക്കാൻ നിരവധി സൈനിക ഓപ്ഷനുകൾ ഒരുക്കിയിട്ടുണ്ടെന്ന് യു.എസ് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. എന്നാൽ യു.എസിനെ ആശങ്കപ്പെടുത്തുന്നത് ഇറാന്റെ തിരിച്ചുവരവാണ്. ആഴ്ചകൾ നീണ്ട ആക്രമണങ്ങൾ ഉണ്ടായിട്ടും ഇറാന്റെ ഭൂരിഭാഗം മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളുടെയും ഭൂഗർഭ സൈനിക സംവിധാനങ്ങളുടെയും നിയന്ത്രണം ഇറാൻ തിരിച്ചുപിടിച്ചതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Fear of war again: US prepares for strong military action against Iran; decision follows Chinese visit









