വാഷിങ്ടൺ: കാനഡയിൽ നിന്ന് വിയറ്റ്നാം സ്വദേശികളെ അമേരിക്കയിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് കാനഡക്കാർക്കെതിരെ കേസെടുത്ത് യു.എസ്. മെട്രോ വാങ്കൂവറിൽ താമസിക്കുന്ന വാൻ ഫുവോംഗ് വു (28), ബേർണബി സ്വദേശി ജോണി ഹ്യൂൻ (36) എന്നിവർക്കെതിരെയാണ് യു.എസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആഴ്ച എട്ട് വിയറ്റ്നാം പൗരന്മാർ അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.
കാനഡ അതിർത്തിയോട് ചേർന്നുള്ള അമേരിക്കൻ പ്രദേശമായ പോയിന്റ് റോബർട്സിൽ നിന്ന് വിമാനമാർഗം വാഷിങ്ടൺ സംസ്ഥാനത്തെ ബെല്ലിംഗ്ഹാമിൽ എത്തിയപ്പോഴാണ് പ്രതികളെയും സംഘത്തെയും യു.എസ് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ മനുഷ്യക്കടത്തിന് മുതിർന്നതെന്ന് അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി നീൽ ഫ്ലോയ്ഡ് വ്യക്തമാക്കി.
മേയ് 5-ന് രാവിലെ കടൽത്തീരമാർഗം ഒരു സംഘം ആളുകൾ പോയിന്റ് റോബർട്സിലേക്ക് കടക്കുന്നതായി അതിർത്തി ഏജന്റുമാർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ചാർട്ടർ വിമാനങ്ങളിൽ യാത്ര തിരിക്കാൻ ശ്രമിച്ച ഇവരെ ഫെഡറൽ ഏജന്റുമാർ തടഞ്ഞത്. അമേരിക്കയിലെ ന്യൂയോർക്ക്, ടെനസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനായി 13,000 മുതൽ 15,000 യു.എസ് ഡോളർ വരെ നൽകാമെന്ന് തങ്ങൾ സമ്മതിച്ചിരുന്നതായി പിടിയിലായ വിയറ്റ്നാം സ്വദേശികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചു. സോഷ്യൽ മീഡിയ വഴിയാണ് ഇടപാടുകൾ ഉറപ്പിച്ചതെന്നും ഇവർ വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 10 വർഷം വരെയുള്ള തടവുശിക്ഷയും 2.5 ലക്ഷം യു.എസ് ഡോളർ പിഴയുമാണ് യു.എസ് നിയമപ്രകാരം വ്യവസ്ഥ ചെയ്യുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Attempt to smuggle Vietnamese nationals to America; Two Canadians arrested in US




