മാലെ: മാലിദ്വീപിലെ വാവു അറ്റോളിൽ സമുദ്രത്തിനടിയിലുള്ള ഗുഹയിൽ അഞ്ച് ഇറ്റാലിയൻ ഡൈവർമാർ മരിച്ച സംഭവത്തിൽ, മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. സമുദ്രത്തിലെ പ്രക്ഷുബ്ധമായ കാലാവസ്ഥയും ശക്തമായ തിരമാലകളും രക്ഷാപ്രവർത്തനത്തിന് തടസ്സമായതോടെയാണ് വെള്ളിയാഴ്ചത്തെ തിരച്ചിൽ നിർത്തിയത്. വ്യാഴാഴ്ച ഗ്രൂപ്പിലെ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ശേഷിക്കുന്ന നാല് പേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച പുറത്തെടുക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
സമുദ്രത്തിനടിയിൽ 50 മീറ്റർ (164 അടി) ആഴത്തിലുള്ള ഗുഹകൾ പര്യവേക്ഷണം ചെയ്യുന്നതിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടതെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപകടത്തിൽപ്പെട്ടവരിൽ ഇൻസ്ട്രക്ടറായ ജിയാൻലൂക്ക ബെനഡെറ്റിയുടെ മൃതദേഹമാണ് വ്യാഴാഴ്ച ഗുഹാമുഖത്തിന് സമീപത്തുനിന്ന് കണ്ടെടുത്തത്. ബാക്കിയുള്ള നാലുപേരും ഗുഹയുടെ ഉള്ളിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥ തിരച്ചിലിനെ ബാധിച്ചെങ്കിലും പൗരന്മാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്റോണിയോ തജാനി വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ഓഫ് ജെനോവയിലെ അസോസിയേറ്റ് പ്രൊഫസറായ മോണിക്ക മോണ്ടെഫാൽകോൺ, മകൾ ജോർജിയ സോമ്മക്കൽ, മറൈൻ ബയോളജിസ്റ്റ് ഫെഡറിക്കോ ഗ്വാൾട്ടിയേരി, ഗവേഷകയായ മ്യൂറിയൽ ഒഡെനിനോ എന്നിവരാണ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ പരിസ്ഥിതി പ്രവർത്തക കൂടിയായിരുന്നു മോണിക്ക. ഇവർ സഞ്ചരിച്ചിരുന്ന ‘ഡ്യൂക്ക് ഓഫ് യോർക്ക്’ എന്ന കപ്പലിലുണ്ടായിരുന്ന മറ്റ് 20 ഇറ്റാലിയൻ പൗരന്മാർ സുരക്ഷിതരാണെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നതായും ഇറ്റാലിയൻ എംബസി അറിയിച്ചു.
സാധാരണ ഡൈവിംഗിനേക്കാൾ ഏറെ അപകടകരമായ ‘കേവ് ഡൈവിംഗ്’ ആണ് ഇവർ നടത്തിയിരുന്നത്. മാലദ്വീപിലെ നിയമപ്രകാരം വിനോദസഞ്ചാരികൾക്ക് ഡൈവിംഗ് നടത്താവുന്ന പരമാവധി ആഴം 30 മീറ്ററാണ്. എന്നാൽ ഈ സംഘം 50 മീറ്റർ താഴ്ചയിലുള്ള ഗുഹയിലാണ് പ്രവേശിച്ചത്. ഇടുങ്ങിയ പാതകളുള്ള മൂന്ന് വലിയ അറകളാണ് ഈ ഗുഹയ്ക്കുള്ളിലുള്ളത്. ഇതിൽ രണ്ട് അറകളിൽ പരിശോധന നടത്തിയെങ്കിലും ഓക്സിജൻ പരിമിതിയും ഡീകംപ്രഷൻ പ്രശ്നങ്ങളും മൂന്നാം അറയിലേക്കുള്ള പ്രവേശനം ദുഷ്കരമാക്കി. ശനിയാഴ്ച ഇറ്റലിയിൽ നിന്നുള്ള വിദഗ്ധ സംഘം കൂടി എത്തിയ ശേഷം നിർണ്ണായകമായ മൂന്നാം അറയിൽ പരിശോധന നടത്തും. അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ട ഡൈവിംഗ് മേഖലയിൽ ഇത്രയും പരിചയസമ്പന്നരായ സംഘത്തിന് എങ്ങനെ അപകടം സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് മാലദ്വീപ് സർക്കാർ വക്താവ് മുഹമ്മദ് ഹുസൈൻ ഷെരീഫ് അറിയിച്ചു.
Five dead in Maldives scuba diving accident; efforts to recover bodies in crisis
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









