ഇസ്രായേലും ലെബനനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള മൂന്നാം ഘട്ട സമാധാന ചർച്ചകൾ പൂർത്തിയായി. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൽ വെച്ച് നടന്ന ഉഭയകക്ഷി ചർച്ച എട്ട് മണിക്കൂറിലധികം നീണ്ടുനിന്നു. ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്നും നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തുടർചർച്ചകൾക്കായി വീണ്ടും യോഗം ചേരും.
അമേരിക്കയുടെ നേരിട്ടുള്ള മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഉപദേശകൻ മൈക്കിൾ നീധാം, ലെബനനിലെ യുഎസ് അംബാസഡർ മൈക്കിൾ ഇസ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇസ്രായേലിനായി അമേരിക്കയിലെ അംബാസഡർ യെഹീൽ ലെയ്റ്ററും ഐഡിഎഫ് സ്ട്രാറ്റജി വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ അമിചായ് ലെവിനും പങ്കെടുത്തപ്പോൾ, ലെബനനെ പ്രതിനിധീകരിച്ച് മുൻ യുഎസ് അംബാസഡർ സൈമൺ കരം, നിലവിലെ അംബാസഡർ നാദ ഹമദെ മൗവാദ് എന്നിവരടങ്ങിയ സംഘമാണ് പങ്കെടുത്തത്. സൈനിക പ്രതിനിധികൾ പങ്കെടുത്ത ആദ്യ ചർച്ചയാണിതെന്ന പ്രത്യേകതയുമുണ്ട്.
ഏപ്രിൽ 23-ന് യുഎസ് പ്രസിഡൻ്റ് പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ വെടിനിർത്തൽ നീട്ടലിൻ്റെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ഈ നിർണ്ണായക നീക്കം. ഒരു സമാധാന കരാറിൻ്റെ രൂപരേഖ തയ്യാറാക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാധാന ചർച്ചകൾ നടക്കുമ്പോഴും അതിർത്തിയിൽ ഇസ്രായേൽ സൈനിക നടപടികൾ തുടരുകയാണ്. ഹിസ്ബുള്ള കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) പുറത്തുവിട്ടു. ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 400-ലധികം ഭീകരരെ വധിച്ചതായും വലിയതോതിൽ ആയുധങ്ങൾ കണ്ടെടുത്തതായും ഐഡിഎഫ് അവകാശപ്പെട്ടു.
Israel-Lebanese peace talks: Third phase completed
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



