ഒട്ടാവ : ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വ്യാജവാർത്താ വ്യാപനത്തിൽ ഭൂരിഭാഗം കനേഡിയൻ പൗരന്മാരും ആശങ്കാകുലരാണെന്ന് പുതിയ സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സത്യാവസ്ഥ തിരിച്ചറിയുന്നത് മുമ്പത്തേക്കാൾ പ്രയാസകരമായി മാറുകയാണെന്ന് 47 ശതമാനം പേർ അഭിപ്രായപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 80 ശതമാനം കനേഡിയൻ പൗരന്മാരും മാസത്തിൽ ഒരിക്കലെങ്കിലും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഓൺലൈനിൽ കാണുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ച വ്യാജവാർത്തകൾ നിർമ്മിക്കുന്നത് എളുപ്പമാക്കിയതായി ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ പോളിസി അനലിസ്റ്റ് ആംഗസ് ലോക്ഹാർട്ട് അറിയിച്ചു. പ്രത്യേകിച്ച് ഡീപ്ഫേക്ക് ദൃശ്യങ്ങളുടെ വർദ്ധനവ് വാർത്തകളുടെ ആധികാരികത പരിശോധിക്കുന്നത് വെല്ലുവിളിയാക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 61 ശതമാനം പേരും ഓൺലൈൻ വ്യാജവാർത്തകളിൽ വലിയ രീതിയിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരാജയമാണെന്നും ഇതിനെതിരെ സർക്കാർ കർശനമായ നിയമനിർമ്മാണം നടത്തണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. ടെക് കമ്പനികൾക്ക് വലിയ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളിലൂടെ മാത്രമേ ഇത്തരം പ്രവണതകൾ നിയന്ത്രിക്കാനാകൂ എന്ന് സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അഹമ്മദ് അൽ-റാവി വ്യക്തമാക്കി. വാർത്തകളുടെ കൃത്യത പരിശോധിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവരങ്ങൾക്കായി കനേഡിയൻ പൗരന്മാർ പ്രധാനമായും ആശ്രയിക്കുന്നത് വാർത്താ മാധ്യമങ്ങളെയും (66%) അടുത്ത ബന്ധുക്കളെയുമാണ് (62%). എന്നാൽ 15 നും 34 നും ഇടയിൽ പ്രായമുള്ളവരിൽ 78 ശതമാനം പേരും വാർത്തകൾക്കായി സോഷ്യൽ മീഡിയയെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 54 ശതമാനം ആളുകൾ സോഷ്യൽ മീഡിയ വഴിയും 52 ശതമാനം പേർ ടെലിവിഷൻ വഴിയും വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
What’s real and what’s fake? Citizens in Canada don’t recognize online news! Survey raises concerns
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



