സസ്കാച്ചവാൻ: വടക്കൻ സസ്കാച്ചവാനിലെ യുറേനിയം ഖനന മേഖലയിലുണ്ടായ കരടി ആക്രമണത്തിൽ കരാർ ജീവനക്കാരനായ മലയാളി യുവാവ് കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ടെറിട്ടറി അതിർത്തിക്കടുത്തുള്ള സൂ ബേ പ്രോജക്ട് സൈറ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷനിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട 27-കാരൻ. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് വർഷം മുൻപ് കാനഡയിലേക്ക് കുടിയേറിയ ഇദ്ദേഹം ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിലായിരുന്നു താമസിച്ചിരുന്നത്. വാൻകൂവർ ആസ്ഥാനമായുള്ള യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷന്റെ സൈറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യവേയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നാലെ ഖനന കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ ആക്രമണം നടത്തിയ കറുത്ത കരടിയെ വെടിവെച്ചു കൊന്നു. കരടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർവ്വകലാശാലയിലെ വെറ്ററിനറി കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആർ.സി.എം.പി ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സസ്കാച്ചുവാൻ പ്രവിശ്യയുടെ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ മാത്രം മാരകമായ കരടി ആക്രമണമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനുമുൻപ് 2020-ലാണ് സമാനമായ രീതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തത്.ശീതകാല ഉറക്കം കഴിഞ്ഞ് കരടികൾ പുറത്തിറങ്ങുന്ന സമയമാണിതെന്നും ഇത്തവണ മഞ്ഞുരുകാൻ വൈകുന്നത് കാരണം വനമേഖലയിൽ ഭക്ഷണത്തിന് വലിയ ക്ഷാമമുണ്ടെന്നും പ്രൊഫസർ ഡഗ്ലസ് ക്ലാർക്ക് പറഞ്ഞു. വിശപ്പടക്കാൻ കരടികൾ ദൂരപ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നത് മനുഷ്യരുമായുള്ള സംഘർഷത്തിന് കാരണമാകുന്നുണ്ട്. വനമേഖലയിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷയ്ക്കായി ബിയർ സ്പ്രേ കൈവശം വെക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
malayali killed in bear attack
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




