ഒന്റാരിയോ: കാനഡയിൽ ഹാന്റാവൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, വൈറസിനെതിരായ വാക്സിൻ വികസിപ്പിക്കുന്നത് സജീവ ഗവേഷണ ഘട്ടത്തിലാണെന്ന് ആരോഗ്യ വിദഗ്ധർ. നിലവിൽ ഒന്റാരിയോ ഉൾപ്പെടെയുള്ള വിവിധ പ്രവിശ്യകളിലായി നാല് കാനഡക്കാർ നിരീക്ഷണത്തിലാണ്. എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലെ സമ്പർക്കത്തെ തുടർന്നാണ് ഇവർ ഐസൊലേഷനിൽ കഴിയുന്നത്. നിലവിൽ ഹാന്റാവൈറസ് ബാധയ്ക്ക് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നും രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള പരിചരണമാണ് നൽകുന്നതെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി.
വാക്സിൻ വികസനത്തിനായി ആഗോളതലത്തിൽ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ഗവേഷണ വിഭാഗവുമായി സഹകരിച്ച് പ്രമുഖ മരുന്ന് കമ്പനിയായ ‘മൊഡേർണ’ ഹാന്റാവൈറസിനെതിരായ പ്രാഥമിക ഗവേഷണങ്ങൾ ആരംഭിച്ചു. കൊറിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനുമായി ചേർന്നുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. വാക്സിൻ പരീക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെന്നും മനുഷ്യരിൽ ഇത് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ടൊറന്റോ സെന്റ് മൈക്കേൽസ് ആശുപത്രിയിലെ ഡോ. ഫഹാദ് റസെക് ചൂണ്ടിക്കാട്ടി.
ക്രൂയിസ് കപ്പലിലുണ്ടായ വൈറസ് ബാധയിൽ ഇതുവരെ മൂന്ന് പേർ മരിക്കുകയും 11 പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പൊതുജനാരോഗ്യത്തിന് നിലവിൽ വലിയ ഭീഷണിയില്ലെന്ന് കാനഡ ഹെൽത്ത് അറിയിച്ചു. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് മാത്രമേ വൈറസ് പടരാൻ സാധ്യതയുള്ളൂ എന്നതാണ് ആശ്വാസകരമായ കാര്യം. കോവിഡ് കാലത്തെ ഗവേഷണ മാതൃകകൾ ഹാന്റാവൈറസ് പ്രതിരോധത്തിന് ഊർജ്ജമാകണമെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രലോകം കൂടുതൽ നിക്ഷേപങ്ങൾ നടത്തണമെന്നും ഡോ. ഡൊണാൾഡ് കുവോങ് വിന്ഹ് അഭിപ്രായപ്പെട്ടു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hantavirus scare: Four people in isolation in Canada, many hurdles remain to develop vaccine




