ഹോർമൂസ് കടലിടുക്ക് അടഞ്ഞതിനെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നത് പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്നു. വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവ് കാരണം ടിക്കറ്റ് നിരക്കുകളിൽ ഇതിനോടകം 20 ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ധനക്ഷാമം മൂലം വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ ഒറ്റ മാസം കൊണ്ട് വിപണിയിൽ നിന്ന് 20 ലക്ഷം സീറ്റുകളാണ് നഷ്ടമായത്. യുഎഇ വ്യവസായ മന്ത്രിയും അഡ്നോക് സിഇഒയുമായ ഡോ. സുൽത്താൻ അൽ ജാബിറാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ചരക്കുനീക്കം തടസ്സപ്പെട്ടതും ഇന്ധന വില മുപ്പത് ശതമാനത്തോളം ഉയർന്നതും വിമാനയാത്രാ ചെലവ് ഇനിയും വർദ്ധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഹോർമൂസ് പ്രതിസന്ധി ഇന്ത്യയുടെ കാർഷിക മേഖലയെയും വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഡോ. സുൽത്താൻ അൽ ജാബിർ നൽകുന്നുണ്ട്. ഇന്ത്യയുടെ ജീവനാഡിയായ കാർഷിക മേഖലയ്ക്ക് ആവശ്യമായ വളം ഉൽപ്പന്നങ്ങളുടെ വിലയിൽ 50 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇന്ധന വിലക്കയറ്റം കൂടി ചേരുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഹോർമൂസ് കടലിടുക്ക് തുറക്കുകയും സ്വതന്ത്രമായ കപ്പൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ഏക പോംവഴിയെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ദിവസവും ലോകത്തെ ഫാക്ടറികൾക്കും സാധാരണ കുടുംബങ്ങൾക്കും ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Hormuz Crisis: Heavy blow to expatriates; Huge increase in air ticket prices
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



