പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, സ്വന്തം സുരക്ഷാ വാഹനവ്യൂഹത്തിന്റെ വലുപ്പം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് (SPG) കാവൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ തന്നെ ഈ നിയന്ത്രണം നടപ്പിലാക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ളവ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൗരന്മാർ പരമാവധി ‘വർക്ക് ഫ്രം ഹോം’ രീതി പിന്തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളും കർശനമായ നടപടികളിലേക്ക് കടന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ വാഹനവ്യൂഹം 50 ശതമാനമായി കുറയ്ക്കുകയും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ ആലോചിക്കുകയും ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ എം.എൽ.എമാരുടെ വിദേശ പഠനയാത്രകൾ റദ്ദാക്കി. അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാനും വീഡിയോ കോൺഫറൻസിംഗിലൂടെ മീറ്റിംഗുകൾ നടത്താനും സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഊർജ്ജ പ്രതിസന്ധിക്ക് പുറമെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 15 ശതമാനമായി ഉയർത്തി. ഇറക്കുമതി കുറയ്ക്കുന്നതിലൂടെ രൂപയുടെ മൂല്യം നിലനിർത്താനാണ് ഈ നീക്കം. വിവാഹങ്ങൾക്കും മറ്റും സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. പെട്രോൾ, ഡീസൽ എന്നിവയ്ക്കായി ചെലവാക്കുന്ന വിദേശനാണ്യം ലാഭിക്കേണ്ടത് രാജ്യതാൽപ്പര്യമാണെന്നും, പൊതുഗതാഗത സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ഓരോ പൗരനും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Important move to overcome fuel shortage; Prime Minister’s proposal to reduce the number of security vehicles
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



