ന്യൂഡൽഹി: ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ വൻ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. വർഷങ്ങളായി ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നഭൂമിയായിരുന്ന അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ ഈ വർഷം വൻ ഇടിവ് രേഖപ്പെടുത്തി. നാഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സ്റ്റുഡന്റ് അഡ്വൈസേഴ്സ് (NAFSA) പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ എൻറോൾമെന്റ് ബെഞ്ച്മാർക്ക് സർവേയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
കർശനമായ വിസ നയങ്ങളും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുമാണ് ഈ രാജ്യങ്ങളോടുള്ള പ്രിയം കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാനഡയിൽ ബിരുദാനന്തര ബിരുദതലത്തിൽ 80 ശതമാനം സർവകലാശാലകളും പ്രവേശനത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ അമേരിക്കയിൽ മാസ്റ്റേഴ്സ് കോഴ്സുകൾക്ക് ചേരുന്നവരുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ ഇടിവുണ്ടായി. വിസ ലഭിക്കുന്നതിലെ അനിശ്ചിതത്വവും താങ്ങാനാവാത്ത ട്യൂഷൻ ഫീസും വിദ്യാർത്ഥികളെ ഈ രാജ്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയാണ്. ഓസ്‌ട്രേലിയയിൽ താമസസൗകര്യങ്ങളുടെ കുറവും വലിയൊരു പ്രതിസന്ധിയായി തുടരുന്നു.
അതേസമയം ഈ രാജ്യങ്ങളെ കൈവിട്ട് വിദ്യാർത്ഥികൾ ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഏഷ്യ-പസഫിക് മേഖലയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതും വിസ നിയമങ്ങളിലെ ലളിതമായ നടപടികളും ഈ മാറ്റത്തിന് കാരണമാകുന്നു. സിംഗപ്പൂർ, തായ്‌വാൻ, മലേഷ്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും ബിരുദ പ്രവേശനത്തിൽ വലിയ വർദ്ധനവാണ് ഈ വർഷം ഉണ്ടായത്. വിസ അനിശ്ചിതത്വം മറികടക്കാൻ ജനുവരി മാസത്തിലെ പ്രവേശനങ്ങളെയും ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്.
Why fewer Indian students are getting into colleges in US, UK and Canada this year




