ഒട്ടാവ: ആഗോള വിപണിയിൽ ഹീലിയത്തിന് റെക്കോർഡ് ഡിമാൻഡ് വർധിക്കുമ്പോഴും സ്വന്തം നിക്ഷേപം പ്രയോജനപ്പെടുത്താനാകാതെ കാനഡ കുഴങ്ങുന്നു. ഇറാനിലെ യുദ്ധത്തെത്തുടർന്ന് ഖത്തറിൽ നിന്നുള്ള ഹീലിയം വിതരണം തടസ്സപ്പെട്ടതോടെ ലോകരാജ്യങ്ങൾ കാനഡയെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഹീലിയം നിക്ഷേപം കാനഡയിലുണ്ടെങ്കിലും ഫെഡറൽ സർക്കാരിന്റെ നയപരമായ തടസ്സങ്ങൾ ഈ മേഖലയുടെ വളർച്ചയ്ക്ക് വിലങ്ങുതടിയാകുന്നുവെന്നാണ് വ്യവസായ പ്രമുഖർ പരാതിപ്പെടുന്നത്.
ഹീലിയത്തെ ഒരു നിർണ്ണായക ധാതുവായി രാജ്യം അംഗീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് ഖനന മേഖലകൾക്ക് ലഭിക്കുന്ന നികുതി ഇളവുകളോ ആനുകൂല്യങ്ങളോ ഈ രംഗത്തിന് ലഭിക്കുന്നില്ല. എംആർഐ സ്കാനിംഗ്, സെമികണ്ടക്ടർ നിർമ്മാണം, പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് ഹീലിയം അത്യന്താപേക്ഷിതമാണ്. ഹീലിയത്തെ മാത്രം ലക്ഷ്യം വെച്ച് കിണറുകൾ കുഴിക്കുന്ന സസ്കാച്ചവൻ പ്രവിശ്യയ്ക്ക് കേന്ദ്രത്തിന്റെ ഈ അവഗണന വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. നിലവിൽ 34 നിർണ്ണായക ധാതുക്കളുടെ പട്ടികയിൽ ഹീലിയം ഒഴികെയുള്ള 33 എണ്ണത്തിനും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് സസ്കാച്ചവൻ ഊർജ്ജ മന്ത്രി ക്രിസ് ബ്യൂഡ്രി ചൂണ്ടിക്കാട്ടി.
മറ്റൊരു പ്രധാന പ്രതിസന്ധി ഹീലിയം സംസ്കരിക്കാനുള്ള വലിയ പ്ലാന്റുകളുടെ അഭാവമാണ്. കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന ഹീലിയം ദ്രവീകരണത്തിനായി നിലവിൽ അമേരിക്കയിലേക്കാണ് അയക്കുന്നത്. ഇത് ഉൽപ്പാദന ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിൽ ലഭിക്കേണ്ട വലിയ ലാഭം നഷ്ടപ്പെടുത്താനും കാരണമാകുന്നു. റഷ്യ ഹീലിയം കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ഖത്തറിലെ പ്ലാന്റുകൾക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ കാനഡയിൽ നിന്ന് ഹീലിയം വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
2030-ഓടെ ആഗോള ഹീലിയം വിപണിയുടെ 10 ശതമാനം പിടിച്ചെടുക്കാനും പ്രതിവർഷം 500 ദശലക്ഷം ഡോളർ വരുമാനം നേടാനുമാണ് സസ്കാച്ചുവൻ ലക്ഷ്യമിടുന്നത്. എന്നാൽ ഫെഡറൽ സർക്കാർ നികുതി നിയമങ്ങളിൽ മാറ്റം വരുത്താതെ ഈ ലക്ഷ്യം കൈവരിക്കുക പ്രയാസകരമാണ്. ലോകത്തിന്റെ മൂന്നിലൊന്ന് ഹീലിയം വിതരണം ചെയ്യുന്ന ഹോർമുസ് കടടുടുക്കിലെ പ്രതിസന്ധി കാനഡയ്ക്ക് വലിയൊരു വാതിലാണ് തുറന്നിട്ടിരിക്കുന്നത്. ഈ അവസരം മുതലാക്കാൻ ഒട്ടാവയിലെ ഭരണകൂടം ഉടൻ ഇടപെടണമെന്നാണ് വിദഗ്ധരുടെ പക്ഷം.
The world wants Canada’s helium, but it’s being held back
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




