വാഷിങ്ടൺ : അമേരിക്കയിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ഗ്യാസ് നികുതി താൽക്കാലികമായി നിർത്തലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കം ആരംഭിച്ചു. ഫെഡറൽ ഗ്യാസ് നികുതി ഒഴിവാക്കുന്നതിനായി കോൺഗ്രസിന്റെ അംഗീകാരം തേടുമെന്ന് അദ്ദേഹം തിങ്കളാഴ്ച അറിയിച്ചു. നിലവിൽ ഒരു ഗാലൻ ഗ്യാസിന് 18.4 സെന്റ് ആണ് ഫെഡറൽ നികുതിയായി ഈടാക്കുന്നത്. എന്നാൽ ഇന്ധനവില ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ഈ ഇളവ് ഉപഭോക്താക്കൾക്ക് വലിയ മാറ്റമുണ്ടാക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ഫെബ്രുവരി മുതൽ അമേരിക്കയിലെ ഇന്ധനവിലയിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ട്രാവൽ സർവീസ് ഏജൻസിയായ എഎഎയുടെ കണക്കനുസരിച്ച് നിലവിൽ ഒരു ഗാലൻ ഇന്ധനത്തിന് 4.52 യുഎസ് ഡോളറാണ് ദേശീയ ശരാശരി വില. കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ മാത്രം ഗാലന് 1.54 ഡോളറിന്റെ വർധനവ് രേഖപ്പെടുത്തി. നികുതി ഒഴിവാക്കുന്നത് വിലയിൽ ചെറിയ ശതമാനം കുറവ് മാത്രമേ വരുത്തുകയുള്ളൂവെന്ന് ട്രംപും സമ്മതിച്ചു.
ഇന്ധനവില വർധനവിനെത്തുടർന്ന് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായതായി ഇപ്സോസ് പബ്ലിക് അഫയേഴ്സ് നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 75 ശതമാനത്തിലധികം ആളുകൾ വിലവർധനവിന് ട്രംപിനെയാണ് കുറ്റപ്പെടുത്തിയത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നികുതി ഒഴിവാക്കുന്നത് വഴി പ്രതിമാസം 350 കോടി ഡോളറിന്റെ നഷ്ടം യുഎസ് ഖജനാവിനുണ്ടാകുമെന്ന് കമ്മിറ്റി ഫോർ എ റെസ്‌പോൺസിബിൾ ഫെഡറൽ ബജറ്റ് വ്യക്തമാക്കി.
1993-ന് ശേഷം അമേരിക്കയിൽ ഫെഡറൽ ഇന്ധന നികുതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കോൺഗ്രഷണൽ ബജറ്റ് ഓഫീസ് അറിയിച്ചു. അതേസമയം, സമാനമായ സാഹചര്യം നേരിടുന്ന കാനഡയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സർക്കാർ ഏപ്രിൽ പകുതിയോടെ ഇന്ധന നികുതി ഒഴിവാക്കിയിരുന്നു. കാനഡയിൽ ഗ്യാസിന് ലിറ്ററിന് 10 സെന്റും ഡീസലിന് 4 സെന്റുമാണ് നികുതി ഇളവ് നൽകിയത്. ഈ ഇളവ് ലേബർ ഡേ വരെ തുടരുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
America is sweating over rising fuel prices; Is Trump’s tax cuts just a blind eye? Report says!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



